ബംഗളൂരു: ഉമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് എട്ടു ദിവസംകൂടി കേരളത്തിൽ തങ്ങാനുള്ള അനുമതി വിചാരണ കോടതി നൽകി. അനുമതി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മഅദ്നി നൽകിയ ഹരജി ശനിയാഴ്ച ബംഗളൂരുവിലെ എൻ.െഎ.എ വിചാരണകോടതി പരിഗണിച്ചു. ബംഗളൂരു സ്‌ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിക്ക് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത് നവംബർ 12 വരെ നീട്ടുകയായിരുന്നു.
ഉമ്മ അസ്മ ബീവിയുടെ ആരോഗ്യനില സംബന്ധിച്ച ഡോക്ടർമാരുടെ റിപ്പോർട്ടുകളടക്കമുള്ള വിവരങ്ങൾ മഅ്ദനിയെ പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് കോടതി തേടിയിരുന്നു. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. എന്നാൽ, യാത്രാനുമതിയിലെ കർശന വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച ഹരജി ശനിയാഴ്ച പരിഗണിച്ചില്ല. ഉമ്മയെ കാണാനും ശുശ്രൂഷിക്കാനും ഉള്ള അവസരം നീട്ടിക്കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി പ്രതികരിച്ചു. വിശുദ്ധ ഖുർആൻ പാരായണം ചെയ്തും പ്രാർഥനയിലുമായി മുഴുവൻ സമയവും ഉമ്മയോടൊപ്പം ആശുപത്രിയിൽ ചെലവഴിക്കുകയാണ് മഅ്ദനി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ മഅ്ദനി കെട്ടിവെച്ച ശേഷമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ബംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകൾ കണക്കാക്കി ആ തുക കൂടി അടക്കണമെന്നാണ് നിർദേശം. പൊലീസുകാരുടെ അകമ്പടി വാഹനത്തിന് കിലോമീറ്ററിന് 60 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണം. കേരളത്തിൽ തങ്ങാനുള്ള അനുമതി നീട്ടിയതോടെ പൊലീസുകാരുടെ ചെലവിനത്തിൽ മഅ്ദനി കർണാടക സർക്കാറിന് അടക്കേണ്ട തുകയിലും വൻ വർധനവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.