തൃശൂർ: കർക്കടക മഴയിൽ കുളിച്ചെത്തിയ കരിവീരൻമാർ വിഭവസമൃദ്ധമായ സദ്യയുണ്ടു. ഗജ വീരന്മാരെ ഊട്ടി ആയിരങ്ങൾ നിർവൃതി പൂണ്ടു. തൃശൂർ വടക്കുന്നാഥ േക്ഷത്രത്തിലെ ആനയൂട്ടി ന് ഇത്തവണയും ആയിരങ്ങളെത്തി. കർക്കടകം ഒന്നിന് നടക്കാറുള്ള ആനയൂട്ട് ഇത്തവണ അന്ന് ചന്ദ്രഗ്രഹണം ആയതിനാല്‍ ഞായറാഴ്ചയാണ് നടന്നത്.
പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷം കുട്ടിക്കൊമ്പൻ വാരിയത്ത് ജയരാജിന് തന്ത്രി അണിമംഗലം രാമൻ നമ്പൂതിരി ആദ്യ ഉരുള നൽകി. തുടർന്ന് കരിവീരൻമാർക്കെല്ലാം സദ്യ വിളമ്പി. ഗുരുവായൂർ ഉൾപ്പെടെ വിവിധ ദേവസ്വങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നുമായി നിരവധി ആനകള്‍ ഊട്ടിന് എത്തി. അവലും ശർക്കരയും പഴവും ഔഷധക്കൂട്ടുകളും ചേർത്ത ചോറുരുളകൾക്കൊപ്പം കരിമ്പും പഴവർഗങ്ങളും അടങ്ങിയ വിശിഷ്ടമായ വിഭവങ്ങളോടെയായിരുന്നു ആനയൂട്ട്.
ആനപ്രേമത്തിെൻറയും പൂരപ്രേമത്തിെൻറയും നാടായതിനാല്‍ ദേശക്കാരും ആന ഉടമകളും കൊമ്പന്മാരെ ഊട്ടാന്‍ പിശുക്കു കാണിക്കാറില്ല. ഇത് 37ാം വർഷമാണ് വടക്കുന്നാഥനിലെ ആനയൂട്ട്. മന്ത്രി വി.എസ്. സുനിൽകുമാർ, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത വിജയൻ, കൗൺസിലർ എം.എസ്. സമ്പൂർണ്ണ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർക്കൊപ്പം വിവിധ ദേശങ്ങളിൽ നിന്നുള്ളവർ ആനയൂട്ടിനെത്തി. ആനയൂട്ടിനൊപ്പം 5,000 പേർക്ക് അന്നദാനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.