ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ കാണാതായതായി പരാതി. 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പാലക്കാട് സ്വദേശിയായ 15 കാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. കാഫിനടയിലെ ചന്ദ്രഗിരി മലക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ 40 അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു ശ്രീനന്ദ. പൊലീസും വനംവകുപ്പും പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാകും ഇനി തെരച്ചിൽ നടത്തുക. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നീവിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ഊർജ്ജിതമാക്കാൻ ജില്ല ഭരണകൂടത്തിന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നിർദേശം നൽകി. ഇന്നലെ രാവിലെ മുതൽ രാത്രി വൈകിട്ട് വരെയും പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല.
പ്രദേശത്തുവന്നു പോയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബാബുബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ സംതൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛൻ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് 10ാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.