1989ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തുമ്പോള്‍ ഞാന്‍ പ്രതിപക്ഷത്തും കെ.പി. ഉണ്ണികൃഷ്ണൻ ഭരണപക്ഷത്തുമായിരുന്നു. എന്നാല്‍, ഞാനുള്‍പ്പെടെയുള്ള ചെറുപ്പക്കാരായ പാര്‍ലമെന്റംഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനങ്ങളാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹവും കുടുംബാംഗങ്ങളുമായും അടുത്ത വ്യക്തി ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് കെ.പി. ഉണ്ണികൃഷ്ണൻ കോഴിക്കോട്ട് സ്ഥിരതാമസമായ ശേഷവും സന്ദർശനവും ബന്ധവും തുടർന്നുപോന്നു.
എക്കാലവും കോണ്‍ഗ്രസിന്റെ ആശയങ്ങളാല്‍ പ്രചോദിതമായിരുന്നു ആ രാഷ്ട്രീയ ജീവിതം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വി.കെ. കൃഷ്ണമേനോന്റെയും ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസിലേക്കെത്തിയ ഉണ്ണികൃഷ്ണന്‍ അടിമുടി സോഷ്യലിസ്റ്റായിരുന്നു. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന് ഇന്ത്യയില്‍ ഒരിക്കലും പ്രസക്തി നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ച് പറയാറുള്ള ഉണ്ണികൃഷ്ണനെ ഞാനിപ്പോഴുമോര്‍ക്കുന്നു.
സംഘ്പരിവാറിന്റെ മതരാഷ്ട്രവാദത്തെ എക്കാലവും അതിശക്തമായിത്തന്നെ അദ്ദേഹം എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനാധിപത്യ ശക്തികള്‍ ഒരുമിച്ചുനിന്ന് ഇത്തരം ഭീഷണികളെ ചെറുക്കേണ്ട അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടായിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ടായിരുന്നത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതും ഇത് മുന്‍നിര്‍ത്തിയായിരുന്നു.
രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇന്ത്യക്ക് വലിയൊരു ശാപമായി മാറുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.വായനയില്‍ അതിയായ സന്തോഷം കണ്ടെത്തിയിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ പുസ്തകശേഖരം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡല്‍ഹിയിലെ ഉന്നത നേതാക്കള്‍ പലരും അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയിലെ നിത്യസന്ദര്‍ശകരായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനും മുമ്പ് ‘മാതൃഭൂമി’യിലും അക്കാലത്തെ പ്രശസ്തമായ ബ്ലിറ്റ്‌സ് വാരികയിലുമൊക്കെ നിറഞ്ഞുനിന്ന പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
താന്‍ വിശ്വസിച്ച രാഷ്ട്രീയ ബോധ്യങ്ങളില്‍ അവസാന നിമിഷം വരെ ഉറച്ചുനിന്ന നേതാവായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.