കൊച്ചി: കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന് 10 വർഷം തടവ്. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ 38, 39, ഐ.പി.സി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാസർകോട് ഐ.എസ് റിക്രൂട്ട്മെന്‍റ് കേസുമായി ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസിന് ബന്ധമുണ്ട്. അതിനാൽ റിക്രൂട്ട്മെന്‍റ് കേസിന്‍റെ അനുബന്ധ കുറ്റപത്രമായാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്.
2019ലാണ് പ്രതിയായ റിയാസ് അബൂബക്കറെ എൻ.ഐ.എ പിടികൂടുന്നത്. ചാവേർ ആക്രമണത്തിന് തയാറെടുക്കുമ്പോൾ സ്ഫോടനവസ്തുക്കൾ വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും പരമാവധി ശിക്ഷ നൽകണമെന്നും എൻ.ഐ.എ വാദിച്ചിരുന്നു. എന്നാൽ, പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.