നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ശെരീഫ് കൊലക്കേസിലെ മുഖ്യസൂത്രധാരൻ നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന് 300 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് കണ്ടെത്തി. 10 വർഷത്തിനുള്ളിലാണ് ഇയാളുടെ അത്ഭുതകരമായ വളർച്ചയുണ്ടായത്.
മുക്കട്ടയിൽ കൊട്ടാരസദൃശ്യമായ വീട് രണ്ട് കോടി രൂപ നൽകിയാണ് വാങ്ങിയത്. നാല് ആഡംബര കാറും മറ്റുവാഹനങ്ങളും സ്വന്തമായുണ്ട്. സ്വിമ്മിങ്പൂൾ ഉൾപ്പെടെയുള്ള വീട്ടിൽ പത്തിലധികം ഹൈടെക് സി.സി ടി.വി കാമറകളുണ്ട്. തമിഴ്നാട്ടിൽ ഹെക്ടറുകണക്കിന് ഭൂമിയുണ്ട്. അബൂദബിയിൽ ഡീസൽ വ്യവസായമാണ് ഇയാൾക്ക്. ലഹരിമരുന്ന് കടത്തുകേസിൽ അബൂദബിയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ഇവിടേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിലമ്പൂർ: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ (60) കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി സുൽത്താൻ ബത്തേരി സ്വദേശി തങ്കലകത്ത് നൗഷാദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കവർച്ചക്കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്ന നൗഷാദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അറിയാവുന്നയാളെന്ന നിലക്കാണ് നൗഷാദിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, സി.ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ നിലമ്പൂർ സ്റ്റേഷനിൽ ചോദ്യംചെയ്തു. വെള്ളിയാഴ്ച മുതൽ തെളിവെടുപ്പ് നടത്തും. ഷാബാ ശെരീഫിനെ ഒന്നരവർഷത്തോളം തടങ്കലിൽ പാർപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലും മൃതദേഹ ഭാഗങ്ങൾ വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിന് സമീപം ചാലിയാർ പുഴയിലും കേസുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമാകും തെളിവെടുപ്പ്.
പുഴയിൽ വലിച്ചെറിഞ്ഞ മൃതദേഹ ഭാഗങ്ങൾ കണ്ടെടുക്കുക അസാധ്യമായ സാഹചര്യത്തിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനാവും പൊലീസിന്റെ ശ്രമം. മൃതദേഹം വെട്ടിനുറുക്കാൻ നിലമ്പൂരിലെ കടകളിൽനിന്ന് കത്തികൾ വാങ്ങിയെന്ന് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ആത്മഹത്യശ്രമത്തിനിടെ വിളിച്ചു പറഞ്ഞിരുന്നു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടനെത്തും. നൗഷാദിന്റെ പക്കൽനിന്ന് പൊലീസിന് ലഭിച്ച പെൻഡ്രൈവിലെ വീഡിയോ ദൃശ്യങ്ങളും ഒത്തുനോക്കും. ഷൈബിൻ അഷറഫിന് വിദേശത്തെ ചില കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആസൂത്രകനായ ഷൈബിൻ അഷറഫിനെയും മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. സഹായികളായ മറ്റുള്ളവരെയും പ്രതിചേർക്കും. ഷൈബിൻ അഷറഫിന്റെ വീട്ടിലെ കവർച്ച കേസിലെ ഏഴുപേരും കൊലപാതക കേസിലും പ്രതികളാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.