െകാച്ചി: കുറഞ്ഞത് 25 ശതമാനം സീറ്റിലെങ്കിലും ദുർബല വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിച്ച് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകാൻ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തിൽ ഇതുസംബന്ധിച്ച് വ്യവസ്ഥയുണ്ട്. ഓരോ വർഷവും ഒന്നാം ക്ലാസിൽ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാർഥികളെ പ്രവേശിപ്പിക്കണം.
അവരോട് വിവേചനം പാടില്ലെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമംതന്നെ ഒന്നാം ക്ലാസ് മുതൽ 14 വയസ്സുവരെ ദുർബല വിഭാഗത്തിൽപെടുന്നവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടാണ്.
സൗജന്യ വിദ്യാഭ്യാസത്തിന് സ്കൂളുകൾ വഹിക്കുന്ന തുക തിരിച്ചുനൽകാൻ സംസ്ഥാന സർക്കാറിനും സംസ്ഥാനങ്ങൾക്ക് ഇതിന് ആവശ്യമായ പണം അനുവദിക്കാൻ കേന്ദ്രത്തിനും നിയമപരമായ ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ഫീസ് നൽകാൻ കഴിയാത്തതിനാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ കുട്ടികളെ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി കെ.പി. ആൽബർട്ട് നൽകിയ ഹരജിയിലാണ് നിരീക്ഷണം.
അംഗീകാരമില്ലാതെ സ്കൂളുകൾ തുടങ്ങാനാവില്ലെന്ന് പറയുന്ന കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽതന്നെ, സൗജന്യ വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിഷ്കർഷിക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ, സൗജന്യ വിദ്യാഭ്യാസം നൽകിയതിെൻറ പേരിൽ ഫീസോ ചെലവോ തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് ഒരു സ്കൂളും സമീപിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. ഈ വിഭാഗത്തിൽപെട്ട കുട്ടികളും ഫീസ് നൽകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇവർ നൽകിയ തുക തിരിച്ചുനൽകാൻ സർക്കാറുകൾ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
സൗജന്യ വിദ്യാഭ്യാസത്തിെൻറ ചെലവ് തിരിച്ചുനൽകാൻ ബാധ്യത സംസ്ഥാന സർക്കാറിനാണെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ അഭിപ്രായപ്പെട്ടേപ്പാൾ പ്രഥമദൃഷ്ട്യാ ഈ വാദം അംഗീകരിക്കാനാവില്ലെന്നും ഇതിനുള്ള തുക കേന്ദ്രം ഗ്രാൻറായി അനുവദിക്കാൻ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. എന്തെങ്കിലും ഗ്രാൻറ് നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കുകയൂം ചെയ്തു.
സൗജന്യ വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ടും ദുർബലരുടെ പട്ടിക സംബന്ധിച്ചും വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ വിശദാംശങ്ങൾ നൽകണം. വിശദാംശങ്ങൾ സ്കൂളുകളിൽനിന്ന് ശേഖരിച്ചശേഷം സി.ബി.എസ്.ഇയും സർക്കാറും സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.