100 കോടികൂടി മുടക്കി മുസ്രിസ് പദ്ധതി നവീകരിക്കും –മന്ത്രിമാര്‍

കൊച്ചി: 100 കോടി രൂപകൂടി മുടക്കി മുസ്രിസ് പദ്ധതി നവീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്, ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ പൂര്‍ത്തിയായ മ്യൂസിയങ്ങള്‍ പുന$സംവിധാനം ചെയ്യുന്നതിന് പുറമെ, പണി പൂര്‍ത്തിയാകാനുള്ള മ്യൂസിയങ്ങളും ഉടന്‍ പൂര്‍ത്തിയാക്കും. 50 കോടി മുടക്കി മാരിടൈം മ്യൂസിയവും നിര്‍മിക്കും.
ഇതിനായി പറവൂര്‍ പട്ടണം പ്രദേശത്ത് സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. പറവൂര്‍, കോട്ടപ്പുറം ചന്തകള്‍ പുരാതന രീതിയില്‍ പുനരാവിഷ്കരിക്കും. മുസ്രിസ് പദ്ധതിയുടെ വിവിധ പ്രദേശങ്ങള്‍ ഡച്ച് അംബാസഡര്‍ക്കൊപ്പം സന്ദര്‍ശിച്ചശേഷം ബോള്‍ഗാട്ടി പാലസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നിലവില്‍ മുസ്രിസ് പദ്ധതിക്കായി 100 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം പല കാരണങ്ങളാല്‍ പ ദ്ധതി മന്ദഗതിയിലായിരുന്നു. ജനകീയത നഷ്ടപ്പെടുകയും പ്രമുഖ ചരിത്രകാരന്മാരെ പദ്ധതിയില്‍നിന്ന് അകറ്റുകയും ചെയ്തു.

ഈ ജനകീയത തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 20 മ്യൂസിയങ്ങളാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇതില്‍ ഒമ്പതെണ്ണത്തിന്‍െറ പണി മാത്രമാണ് പൂര്‍ത്തിയായത്. വിദ്യാര്‍ഥികളടക്കമുള്ള സന്ദര്‍ശകര്‍ക്ക് ചരിത്രവുമായി സംവദിക്കാനുള്ള വേദികൂടിയാണ് മ്യൂസിയം. ഈ അര്‍ഥത്തിലാണ് മ്യൂസിയങ്ങള്‍ പുനരാവിഷ്കരിക്കുന്നത്. പരമ്പരാഗത കപ്പല്‍ നിര്‍മാണ രീതിയും മലയാളിയുടെ കപ്പലോട്ട ചരിത്രവുമൊക്കെ ഉള്‍ക്കൊള്ളിച്ചാണ് മാരിടൈം മ്യൂസിയം നിര്‍മിക്കുക.

മുസ്രിസ് പൈതൃകപദ്ധതിയുടെ രണ്ടാംഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. സുഗന്ധദ്രവ്യ പാതയുടെ (സ്പൈസസ് റൂട്ട്) വികസനവും കേരളവുമായി മുമ്പ് വാണിജ്യത്തിലേര്‍പ്പെട്ടിരുന്ന രാജ്യങ്ങളുമായി സഹകരിച്ച് പൈതൃക ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്.
ഇതിന്‍െറ ഭാഗമായുള്ള കൂടുതല്‍ ആലോചനകള്‍ക്കായി ഒക്ടോബര്‍ മധ്യത്തോടെ ഡല്‍ഹിയില്‍ സ്പൈസസ് റൂട്ട് രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ യോഗം വിളിക്കും. ഡച്ച് സര്‍ക്കാറാകും ആതിഥേയരാവുക. മുസ്രിസ് പൈതൃക പദ്ധതിയുടെ വികസനത്തിന് നെതര്‍ലന്‍ഡ്സിലെ മൂന്ന് സര്‍വകലാശാലകളുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.