കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കില്‍ മനംനൊന്ത് ലീഗ് നേതൃയോഗം ഇന്ന് പാണക്കാട്ട്

കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അപരിഹാര്യമായി തുടരുന്ന ഗ്രൂപ് വടംവലിയില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത പരിഹരിക്കുന്നതിന് അന്ത്യശാസനം നല്‍കാന്‍ സംസ്ഥാന ലീഗ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.  വെള്ളിയാഴ്ച രാവിലെ 9.30ന് പാണക്കാട്ട് ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് കടുത്ത തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കാര്യമായി ചര്‍ച്ചചെയ്തത് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ് പോരും തമ്മില്‍ത്തല്ലുമാണ്.

സമുന്നത നേതാക്കളായ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും മൂന്നു ദിശയിലാണ് നീങ്ങുന്നത്. കെ.പി.സി.സിയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. എല്ലാം സഹിച്ച് ഒപ്പംനില്‍ക്കുന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡോ അഖിലേന്ത്യാ നേതൃത്വമോ തയാറാവുന്നില്ളെങ്കില്‍ ലീഗിന് വേറെ വഴി തേടേണ്ടിവരുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യം കോണ്‍ഗ്രസിന്‍െറ അഖിലേന്ത്യാ നേതാക്കളെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.  കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലോ നടപടികളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിലപാട് കര്‍ക്കശമാക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍ നടക്കുന്ന യോഗത്തില്‍ ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ക്കുപുറമെ മുതിര്‍ന്ന സംസ്ഥാന ഭാരവാഹികളും സംബന്ധിക്കും. കോണ്‍ഗ്രസിലെ രൂക്ഷമായ സംഘടനാപ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപംനല്‍കിയ രാഷ്ട്രീയകാര്യ സമിതി ശനിയാഴ്ച തിരുവനന്തപുരത്ത് പ്രഥമയോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസിന്‍െറ ശൈഥില്യം സംസ്ഥാനത്ത് ബി.ജെ.പിക്ക് കരുത്തുപകര്‍ന്നേക്കുമെന്ന് ലീഗിലെയും കോണ്‍ഗ്രസിലെയും നല്ളൊരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.