ശമ്പളമില്ലാതെ 3500 അധ്യാപകരുടെ ദുരിതജീവിതം മൂന്നാം വര്‍ഷത്തിലേക്ക്

കണ്ണൂര്‍: രണ്ടര വര്‍ഷമായി ഒരു രൂപ പോലും ശമ്പളമില്ലാതെ ഒരു വിഭാഗം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍. 2014ല്‍ ഹയര്‍സെക്കന്‍ഡറിയായി അപ്ഗ്രേഡ് ചെയ്തതും പുതിയ ബാച്ചുകള്‍ അനുവദിച്ചതുമായ 226 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ 3500ഓളം അധ്യാപകര്‍ക്കാണ് വീണ്ടും ഓണമത്തെുമ്പോഴും ശമ്പളം ലഭിക്കാത്തത്. അധ്യാപനവും വിദ്യാഭ്യാസരംഗത്തെ മറ്റു ജോലികളും ചെയ്യുന്ന തങ്ങളെ മാറിവന്ന സര്‍ക്കാറുകള്‍ പീഡിപ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
2015 സെപ്റ്റംബറില്‍ ദിവസവേതനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇത് നടപ്പായില്ളെന്നാണ് അധ്യാപകരുടെ പരാതി. അധ്യാപക ദിനമായ തിങ്കളാഴ്ച കരിദിനമാചരിക്കുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റുകള്‍ക്കു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

വര്‍ഷങ്ങളായി തുടരുന്ന അവഗണനക്കെതിരെ കേരള കാതലിക് ടീച്ചേഴ്സ് ഗില്‍ഡും കെ.എന്‍.എച്ച്.എസ്.ടി.എയും രൂപവത്കരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒട്ടേറെ ഒഴിവുകള്‍ നിലവിലുള്ളപ്പോഴാണ് തസ്തിക നിര്‍ണയിക്കാതെ തങ്ങളെ പുറത്തുനിര്‍ത്തുന്നതെന്ന് സംയുക്ത സമരസമിതി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സോണി സെബാസ്റ്റ്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗെസ്റ്റ് അധ്യാപകരായാണ് നിലവില്‍ ജോലി ചെയ്യുന്നതെങ്കിലും അവര്‍ക്കുള്ള വേതനം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല.

മന്ത്രിസഭ 2016 ഫെബ്രുവരിയില്‍ തസ്തികകള്‍ക്ക് നിയമനാംഗീകാരം നല്‍കി. തസ്തിക നിര്‍ണയം നടത്തുമെന്ന് ഏപ്രില്‍ 11ന് ഉത്തരവിറക്കിയെങ്കിലും വീഴ്ച വരുത്തി. തുടര്‍ന്ന് അധ്യാപകര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു മാസത്തിനകം വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ജൂലൈ 13ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ വിധിച്ചത്.

തസ്തിക നിര്‍ണയം വൈകിക്കുന്നത് ഉയര്‍ന്ന പ്രായപരിധിയായ 39 വയസ്സുള്ളവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പുറത്തുപോകേണ്ട അവസ്ഥയിലേക്കാണ് എത്തിക്കുക. ഇതൊഴിവാക്കാന്‍ തസ്തിക നിര്‍ണയിച്ച് അധ്യാപകരെ വേഗത്തില്‍ നിയമിക്കണം. ഓണത്തിനു മുമ്പ് വേതന കുടിശ്ശിക തീര്‍ക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. കോഴിക്കോട് മുതല്‍ തിരുവനന്തപുരം ജില്ല വരെയുള്ള അധ്യാപകര്‍ കോഴിക്കോട്, ആലപ്പുഴ കലക്ടറേറ്റുകള്‍ക്ക് മുന്നിലും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അധ്യാപകര്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലും ധര്‍ണ നടത്തും. വേതന കുടിശ്ശിക വൈകുകയാണെങ്കില്‍ തിരുവോണ നാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ കാലി ഇല സമരം നടത്താനാണ് സമരസമിതി തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.