കൊല്ലം: തങ്ങളുടെ സ്ഥാവര വസ്തുക്കളെല്ലാം ഹാരിസണ്‍സ് അടക്കം ഇന്ത്യന്‍ കമ്പനികളിലാണെന്ന് ഹാരിസണ്‍സിന്‍െറ പൂര്‍വികരായ ബ്രിട്ടീഷ് കമ്പനി. ഹാരിസണ്‍സ് മലയാളം (ഇന്ത്യ) ലിമിറ്റഡ് അവരുടെ പൂര്‍വ കമ്പനിയെന്ന് അവകാശപ്പെടുന്ന മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ് -യു.കെ) ലിമിറ്റഡിന്‍െറ 2015-16ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ് -യു.കെ) ഹാരിസണ്‍സിന്‍െറ ഓഹരി പങ്കാളിത്തം ഒഴിഞ്ഞിരുന്നു. അതു നാടകമായിരുന്നെന്ന് അന്ന് ആക്ഷേപമുയര്‍ന്നു. അതു ശരിവെക്കുന്നതാണ് വാര്‍ഷിക റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ‘കമ്പനിയുടെ സ്ഥാവരവസ്തുക്കള്‍ സഞ്ജീവ് ഗോയങ്ക ചെയര്‍മാനും ഷെയര്‍ ഉടമയുമായ ഇന്ത്യന്‍ കമ്പനികളായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, സെസ്ക് ലിമിറ്റഡ്, സെന്‍റിനല്‍ ടീ ആന്‍ഡ് എക്സ്പോര്‍ട്സ് ലിമിറ്റഡ് എന്നിവയിലാണ്’ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സഞ്ജീവ് ഗോയങ്കയുമായുള്ള 94,182 പൗണ്ടിന്‍െറ പണമിടപാട് സംബന്ധിച്ചും പരാമര്‍ശമുണ്ട്.
കൈവശ ഭൂമിയുടെ ഉടമാവകാശം തങ്ങള്‍ക്കല്ളെന്നും മലയാളം പ്ളാന്‍േറഷന്‍സ്, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് എന്നീ വിദേശ കമ്പനികള്‍ക്കാണെന്നുമാണ് ഹാരിസണ്‍സ് മലയാളം കമ്പനിയുടെ 2015-16 വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇതു ശരിവെക്കുന്നതാണ് മലയാളം പ്ളാന്‍േറഷന്‍സിന്‍െറ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് മലയാളം പ്ളാന്‍േറഷന്‍സിന്‍െറ കൈവശമുള്ള ഹാരിസണ്‍സിന്‍െറ 19.72 ശതമാനം (36.40 ലക്ഷം) ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയായ റെയിന്‍ബോ ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡിന് വിറ്റിരുന്നു. ഓഹരി വിറ്റെങ്കിലും ഭൂമിയുടെ ഉടമസ്ഥത ഇപ്പോഴും വിദേശ കമ്പനികള്‍ക്കുതന്നെയെന്നാണ് ഇരുകമ്പനിയുടെയും വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍നിന്ന് വെളിപ്പെടുന്നത്.
1973ലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) ഇന്ത്യയില്‍ വിദേശ പൗരത്വമുള്ളവര്‍ സ്ഥാപനം നടത്തുന്നതും വാണിജ്യമോ വ്യവസായമോ നടത്തുന്നതും അതിന്‍െറ പേരില്‍ വിദേശനാണ്യം കൈകാര്യം ചെയ്യുന്നതും വിലക്കുന്നു. ഇന്ത്യന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ ഭൂമി സ്വന്തമാക്കുന്നതും കൈവശം വെക്കുന്നതും ഷെയര്‍ കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും വിലക്കുന്നുണ്ട്. നിയമം ഇതായിരിക്കെയാണ് വിദേശ കമ്പനി ഇന്ത്യയില്‍ ഭൂമിയും സ്വത്തുവകകളുമുണ്ടെന്ന് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.