ജിഷ വധം: പ്രതിയെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും

കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധനഫലം ബുധനാഴ്ച ലഭിക്കും. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാളി യുവാവടക്കം ആറുപേരുടെ ഉമിനീരും മറ്റുമാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി പരിശോധിക്കുന്നത്. ഫലം ലഭിച്ചാല്‍ അത് അന്വേഷണത്തിന് വഴിത്തിരിവാകുമെന്ന് പൊലീസ് കരുതുന്നു.
ഡി.എന്‍.എ പരിശോധനഫലം ബുധനാഴ്ച ലഭിക്കുമെന്ന് എ.ഡി.ജി.പി കെ. പത്മകുമാറും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതരും വ്യക്തമാക്കി. നേരത്തേ ഡി.എന്‍.എയും കസ്റ്റഡിയിലുള്ള ബംഗാളി യുവാവിന്‍െറ ഡി.എന്‍.എയും പൊരുത്തപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മറിച്ചാണെങ്കില്‍ തുടര്‍ന്ന് ചോദ്യംചെയ്യുന്നവരുടെ ഉമിനീരും മറ്റും ഡി.എന്‍.എ പരിശോധനക്ക് അയക്കാനാണ് തീരുമാനമെന്ന് ആലുവ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര അറിയിച്ചു. ഇതിനകം 200ഓളം പേരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവരെ വീണ്ടും വിളിച്ചുവരുത്തി ഡി.എന്‍.എ പരിശോധനക്ക് ആവശ്യമായ സാമ്പിള്‍ എടുക്കും. നേരത്തേ മൂന്നുപേരുടെ ഡി.എന്‍.എ പൊരുത്തപ്പെട്ടിരുന്നില്ല.
അതിനിടെ, തന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ജിഷ വിളിച്ചവരുടെ പട്ടിക പൊലീസ് ചൊവ്വാഴ്ചയും പരിശോധിച്ചു. ജിഷയുടെ കൂട്ടുകാരെ വീണ്ടും ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ജിഷയുടെ ഡയറിയും വീണ്ടും പരിശോധിച്ചു. തന്നെ ചിലര്‍ കൊല്ലാന്‍ വന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാമര്‍ശങ്ങളും ചില പേരുകളും ഡയറിയില്‍ ഉണ്ടായിരുന്നു. ഈ പേരുകാരിലേക്കും അന്വേഷണം നീളും. ഇതു പക്ഷേ, പ്രതീക്ഷിക്കുന്ന ഡി.എന്‍.എ പരിശോധനഫലത്തെ ആശ്രയിച്ചിരിക്കും.
ജിഷയുടെ വീട് നില്‍ക്കുന്ന പ്രദേശത്തെ ചുറ്റുപാടുമുള്ളവരുടെ വിരലടയാളം പൊലീസ് പരിശോധനക്കായി ശേഖരിച്ചിരുന്നു. വിരലടയാളം നല്‍കാതെയും വോട്ടുചെയ്യാതെയും മുങ്ങിയവരുണ്ടോ എന്നും അന്വേഷിക്കും. രായമംഗലം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലുള്ളവരുടെ വിരലടയാളമാണ് ശേഖരിച്ചത്.
എ.ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ആലുവയില്‍ അന്വേഷണപുരോഗതി വിലയിരുത്തി. റൂറല്‍ എസ്.പി, അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്.പി ജിജിമോന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബംഗാളിലേക്ക് ടീം പോയിട്ടുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചു. അന്വേഷിച്ചുപോയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ളെന്നും ടീം ബംഗാളില്‍തന്നെയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.