ജാമ്യ വ്യവസ്ഥയിലെ ഇളവ്: ജയരാജന്‍െറ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കും.മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശ്റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി.പി.എം നേതാവും ജയരാജന്‍െറ ബന്ധുവുമായ കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയാണ് ഹരജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച വാദം നടന്നശേഷം, വീണ്ടും പരിഗണിക്കാന്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇളവനുവദിക്കരുതെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍, തുടര്‍ചികിത്സ ആവശ്യമായതിനാല്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. മാര്‍ച്ച് 23നാണ് ഉപാധികളോടെ കോടതി ജാമ്യമനുവദിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയെ തുടര്‍ന്ന് സഹോദരിയും മുന്‍ എം.പിയുമായ പി. സതീദേവിയുടെ വടകരയിലെ വീട്ടില്‍ കഴിഞ്ഞുവരുന്ന ജയരാജന്‍, വോട്ടുചെയ്യാന്‍ അനുമതി തേടി അഡ്വ. കെ. വിശ്വന്‍ മുഖേന നല്‍കിയ ഹരജി ജില്ലാ കോടതി അനുവദിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.