ലിബിയ ദുരന്തം: മൃതദേഹം വിട്ടുനല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണമില്ലെന്ന് ബന്ധുക്കള്‍

കോട്ടയം: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മാതാവിന്‍െറയും കുഞ്ഞിന്‍െറയും മൃതദേഹം വിട്ടുകിട്ടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹകരണം കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ കിട്ടാതെ കുടുംബങ്ങള്‍ വിഷമിക്കുകയാണെന്ന് കൊല്ലപ്പെട്ട സുനുവിന്‍െറ ഭര്‍തൃസഹോദരന്‍ തുളസീധരന്‍, ബന്ധു രാജേഷ് എന്നിവര്‍ പറഞ്ഞു.
ലിബിയയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സബരിത്തീന സാവിയോ മെഡിക്കല്‍ സെന്‍ററിലാണ് കൊല്ലപ്പെട്ട കോട്ടയം വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്‍െറ ഭാര്യ സുനുവിന്‍െറയും (29), മകന്‍ പ്രണവിന്‍െറയും (രണ്ട്) മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി പൂര്‍ത്തിയാക്കി വിമാനമാര്‍ഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആശുപത്രി രേഖയില്‍ ഒപ്പിട്ടുനല്‍കിയ വിപിന്‍െറ നടപടിയെ ഇന്ത്യന്‍ എംബസി അധികൃതര്‍ ചോദ്യംചെയ്തിരുന്നു. കലാപബാധിത പ്രദേശങ്ങളിലൂടെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹങ്ങള്‍ തലസ്ഥാനമായ ട്രിപളിയില്‍ എത്തിക്കാനാണ് നിര്‍ദേശം.
രണ്ട് ലിബിയക്കാരുടെ സഹായത്തോടെയാണ് ആശുപത്രി നടപടി പൂര്‍ത്തിയാക്കിയത്. മൃതദേഹങ്ങള്‍ ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് റോഡുമാര്‍ഗം എത്തിക്കാനുള്ള സംവിധാനമൊരുക്കാന്‍ മലയാളിസംഘങ്ങളും ഒപ്പമുണ്ട്. വിമാനമാര്‍ഗം ട്രിപളിയില്‍ മൃതദേഹം എത്തിച്ച് എംബാം ചെയ്തശേഷം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തണം. കുടുംബങ്ങളുടെ വേദനയതിരിച്ചറിഞ്ഞ് ഇന്ത്യന്‍ എംബസി അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.
കറന്‍സിയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് ബാങ്കില്‍നിന്ന് പണമെടുക്കാന്‍പോലും കഴിയാതെ മലയാളികള്‍ വലയുകയാണെന്ന് ലിബയയില്‍ കഴിയുന്ന ബന്ധുക്കള്‍ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.