പട്ടികജാതി വൃദ്ധദമ്പതികളെ  വീടൊഴിപ്പിച്ച് ഇറക്കിവിട്ടു; അന്തിയുറങ്ങുന്നത് സമീപത്തെ തോടരികില്‍


പൂച്ചാക്കല്‍ (ആലപ്പുഴ): കോടതിവിധിയെ തുടര്‍ന്ന് വീടൊഴിപ്പിച്ച് ഇറക്കിവിട്ട പട്ടികജാതി വൃദ്ധദമ്പതികള്‍ അന്തിയുറങ്ങുന്നത് ചതുപ്പ് പ്രദേശമായ സമീപത്തെ തോടരികില്‍. പാണാവള്ളി പഞ്ചായത്ത് നാലാംവാര്‍ഡ് തറേപ്പറമ്പില്‍ അപ്പു(78), കാര്‍ത്യായനി (69) എന്നിവരാണ് ഇരുപത് ദിവസമായി തോടരികില്‍ അന്തിയുറങ്ങുന്നത്. സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്‍റ് വസ്തു മകളുടെ വിവാഹാവശ്യത്തിന് വില്‍ക്കുന്നതിന് എട്ടുവര്‍ഷം മുമ്പ് പനങ്ങാട് സ്വദേശിയുമായി വില്‍പനക്കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 
കരാറിന്‍െറ ഉറപ്പിലേക്കായി 60,000 രൂപയും വാങ്ങി. പിന്നീട് വില പോരെന്ന തര്‍ക്കത്തെതുടര്‍ന്ന് 63,000 രൂപ കൊടുത്ത് കരാറൊഴിയാന്‍ അദാലത്തില്‍ ധാരണയായി. പറഞ്ഞ തീയതിയില്‍നിന്ന് കറച്ച് ദിവസം കഴിഞ്ഞാണത്രേ കൊടുക്കാനുള്ള പണം സ്വരൂപിക്കാനായത്. ഇതോടെ കേസ് കോടതിയിലായി.ഇതിനിടെ മരുമകളുടെ അപേക്ഷയില്‍ പട്ടികജാതി കുടുംബത്തിന് വീട് നിര്‍മിക്കാനുള്ള ധനസഹായം പഞ്ചായത്തില്‍നിന്ന് ലഭിച്ചു. ഇതുപയോഗിച്ച് അഞ്ചുസെന്‍റില്‍ ഒരു വാര്‍ക്കവീട് നിര്‍മിച്ചു. 
ഈ സമയം വീട്ടില്‍നിന്ന് ഒഴിഞ്ഞുകൊടുക്കാന്‍ കോടതിവിധി വന്നു. ഇറങ്ങിപ്പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ഇവര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഹൈകോടതി ഉത്തരവിന്‍ പ്രകാരം പൊലീസ് സഹായത്തോടെ എത്തി വീടും സ്ഥലവും ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൂലിവേലക്കാരനായ മകന്‍ ഷാജി ഭാര്യയും മകളുമായി ഭാര്യാവീട്ടിലേക്ക് പോയി. ആരോരുമില്ലാതായ അപ്പുവും കാര്‍ത്യായനിയും വീട്ടില്‍നിന്ന് എടുത്ത് പുറത്തിട്ട വീട്ടുപകരണങ്ങള്‍ പെറുക്കിക്കൂട്ടി ആകാശം മേല്‍ക്കൂരയായ തോട്ടിറമ്പില്‍ അഭയം തേടിയിരിക്കുകയാണ്. 
ഇഴജന്തുക്കള്‍ ധാരാളമുള്ള സ്ഥലമായതിനാല്‍ ഭയന്നിട്ട് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ളെന്ന് കാര്‍ത്യായനി പറയുന്നു. പഞ്ചായത്ത് അധികൃതരുടെ സഹായം കാത്ത് കഴിയുകയാണ് ഇവര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.