കീടനാശിനി സാന്നിധ്യം ദുരൂഹം; വിശദ അന്വേഷണത്തിന് പൊലീസ്

കൊച്ചി: സിനിമാനടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായത് ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനി. കാക്കനാട് ഗവ. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ആന്തരികാവയവ പരിശോധനയിലാണ് ഈ കീടനാശിനിയുടെ സാന്നിധ്യം കണ്ടത്തെിയത്. മണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജനാണ് പരിശോധനക്കായി ആന്തരികാവയവ സാമ്പിളുകള്‍ കാക്കനാട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചത്. പരിശോധനഫലം വെള്ളിയാഴ്ച രാവിലെ തൃശൂര്‍ ഫോറന്‍സിക് സര്‍ജന് അയച്ചുകൊടുത്തു.  ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനി കൂടാതെ വ്യാജമദ്യത്തില്‍ ഉപയോഗിക്കുന്ന മെഥനോള്‍, ഇഥനോള്‍, മയങ്ങാന്‍ ഉപയോഗിക്കുന്ന ബാര്‍ബിച്യുറേറ്റസ്  എന്നിവയും കണ്ടത്തെിയെങ്കിലും ഇവ മാരക അളവില്‍ ഉണ്ടായിരുന്നില്ല.
കീടനാശിനി രക്തത്തില്‍കൂടിയോ മറ്റോ ഉള്ളില്‍ കടക്കാന്‍ സാധ്യതയില്ളെന്നും ബോധപൂര്‍വമോ അല്ലാതെയോ ഇത് കഴിച്ചിരിക്കാനാണ് സാധ്യതയെന്നും ലബോറട്ടറി വൃത്തങ്ങള്‍ പറയുന്നു. ഭക്ഷണത്തില്‍കൂടിയോ പാനിയത്തില്‍കൂടിയോ ആകാം ഇത് ഉള്ളില്‍ കടന്നത്. ഈ കീടനാശിനി ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് ആമാശയം ചുക്കിച്ചുളിഞ്ഞ നിലയിലുമായിരുന്നു.
മാര്‍ച്ച് ആറിന് എറണാകുളം അമൃത ആശുപത്രിയിലാണ് മണി മരണമടഞ്ഞത്. അതിന് രണ്ടുദിവസം മുമ്പാണ് മണിയെ ആശുപത്രിയില്‍ എത്തിച്ചത്. മണി ചികിത്സയില്‍ കഴിയവെ നടത്തിയ പരിശോധനയില്‍ മെഥനോള്‍, എഥനോള്‍ എന്നിവയുടെ സാന്നിധ്യം രക്തത്തില്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്നാണ് ചികിത്സ നടത്തിയ ഡോക്ടര്‍ ചേരാനല്ലൂര്‍ പൊലീസിലും അവിടെനിന്ന് ചാലക്കുടി പൊലീസിലും ഇതുസംബന്ധിച്ച് വിവരം അറിയിച്ചത്. ഈ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. അതേസമയം, കരള്‍രോഗ ബാധിതനായ മണി മദ്യം കഴിച്ചപ്പോഴുള്ള രാസപ്രവര്‍ത്തനംകൊണ്ട് ഇഥനോള്‍, മെഥനോള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാകാം. ബിയര്‍ കൂടുതല്‍ കഴിക്കുന്നവരില്‍ ഇവയുടെ സാന്നിധ്യം കണ്ടുവരാറുമുണ്ട്.
സാമ്പിളുകളില്‍ വിശദമായ ഫോറന്‍സിക് പരിശോധനയാണ് നടത്തിയതെന്ന് ലബോറട്ടറി അധികൃതര്‍ അറിയിച്ചു. വിവിധ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനഫലം മുദ്രവെച്ച കവറില്‍ വെള്ളിയാഴ്ച രാവിലെയാണ്  തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന് എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് 12 ദിവസത്തിനുശേഷമാണ് ഫോറന്‍സിക് പരിശോധനഫലം പുറത്തുവന്നത്. മണിയുടേത് കരള്‍രോഗം മൂര്‍ച്ഛിച്ചുള്ള സ്വാഭാവികമരണമെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. എന്നാല്‍, മരണം സംബന്ധിച്ച് ദുരൂഹത ആരോപിച്ച് മണിയുടെ സഹോദരന്‍ രംഗത്തുവരുകയും ഫോറന്‍സിക് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടത്തെുകയും ചെയ്തതോടെ കൂടുതല്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.