കരുണ എസ്റ്റേറ്റ്: ഉത്തരവ് പിൻവലിക്കില്ല; ഭേദഗതി ചെയ്യും

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിൻെറ കരം സ്വീകരിക്കാനുള്ള വിവാദ ഉത്തരവ് സർക്കാർ പിൻവലിക്കില്ല. പകരം ഭേദഗതികളോടെ പുതിയ ഉത്തരവ് ഇറക്കും. വിവാദം ഉണ്ടാകാതെ ഉത്തരവ് നടപ്പാക്കാൻ നോക്കും. കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്വകാര്യ കമ്പനിയായ പോബ്സിൻെറ ഉടമസ്ഥതയിലുള്ള കരുണ എസ്റ്റേറ്റിന് കരം അടക്കാൻ സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് കരമൊടുക്കുന്നതിന് അനുമതി നല്‍കി മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. പോബ്സ് ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റെവന്യൂ സെക്രട്ടറി അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായിരുന്നു ഇത്.

പോബ്സിന്‍െറ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014 ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൈകോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകയും അറിയാതെയാണ് വിവാദ ഉത്തരവിറക്കിയത്.

ഉത്തരവ് പിൻവലിക്കാൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.