അഞ്ച് ലീഗ് മന്ത്രിമാര്‍ക്കും സിറ്റിങ് സീറ്റ്; 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 24ല്‍ 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പാണക്കാട്ട് ചേര്‍ന്ന മുസ്ലിം ലീഗിന്‍െറ ഉന്നതാധികാര സമിതി യോഗത്തിനുശേഷം പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ സ്ഥാനാര്‍ഥി പട്ടികയാണിത്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം അഞ്ച് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളില്‍ തന്നെ ജനവിധി തേടും. പട്ടികയില്‍ മൂന്നു പേര്‍ പുതുമുഖങ്ങളാണ്. നാല് മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരെ പിന്നീട് പ്രഖ്യാപിക്കും.

സ്ഥാനാര്‍ഥികള്‍ ഇവരാണ്:

  • പി.ബി. അബ്ദുറസാഖ് (മഞ്ചേശ്വരം)
  • എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്)
  • കെ.എം. ഷാജി (അഴീക്കോട്)
  • വി.എം. ഉമ്മര്‍ (തിരുവമ്പാടി)
  • എം.എ. റസാഖ് (കൊടുവള്ളി)
  • എം.കെ. മുനീര്‍ (കോഴിക്കോട് സൗത്ത്)
  • പി. അബ്ദുല്‍ ഹമീദ് (വള്ളിക്കുന്ന്)
  • സി. മമ്മൂട്ടി (തിരൂര്‍)
  • അബ്ദുറഹ്മാന്‍ രണ്ടത്താണി (താനൂര്‍)
  • പി.കെ. അബ്ദുറബ്ബ് (തിരൂരങ്ങാടി)
  • പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര)
  • പി. ഉബൈദുല്ല (മലപ്പുറം)
  • ടി.വി. ഇബ്രാഹിം (കൊണ്ടോട്ടി)
  • പി.കെ. ബഷീര്‍ (ഏറനാട്)
  • അഡ്വ. എം. ഉമ്മര്‍ (മഞ്ചേരി)
  • ടി.എ. അഹമ്മദ് കബീര്‍ (മങ്കട)
  • മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ)
  • കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍)
  • അഡ്വ. എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്)
  • വി.കെ. ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി)

കഴിഞ്ഞ തവണ മുസ്ലിം ലീഗ് മത്സരിച്ച് പരാജയപ്പെട്ട കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം മണ്ഡലങ്ങള്‍ ഘടകക്ഷികളുമായി വെച്ചുമാറാനുള്ള ചര്‍ച്ചകള്‍ യു.ഡി.എഫില്‍ നടക്കുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം  മാറ്റിയത്. കുന്ദമംഗലത്തിനു പകരം ബാലുശ്ശേരിയും കുറ്റ്യാടി വിട്ടു നല്‍കിയാല്‍ നാദാപുരവും വേണമെന്നാണ് ലീഗിന്‍െറ ആവശ്യം. ഇരവിപുരത്തിനു പകരം കായംകുളമോ കരുനാഗപ്പള്ളിയോ ലഭിക്കണം. ഗുരുവായൂരില്‍ ലീഗ് തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

സി. മോയിന്‍കുട്ടി (തിരുവമ്പാടി), കെ.എന്‍.എ. ഖാദര്‍ (വള്ളിക്കുന്ന്), കെ. മുഹമ്മദുണ്ണി ഹാജി (കൊണ്ടോട്ടി), എം.പി. അബ്ദുസമദ് സമദാനി (കോട്ടക്കല്‍) എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എ. റസാഖ് എന്നിവര്‍ പട്ടികയിലെ പുതുമുഖങ്ങളാണ്. വി.എം ഉമ്മര്‍ കൊടുവള്ളിയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് മാറിയപ്പോള്‍ മത്സരിക്കുന്ന മറ്റു സിറ്റിങ് എം.എല്‍.എമാര്‍ക്ക് മണ്ഡല മാറ്റമില്ല.
വള്ളിക്കുന്നില്‍ കെ.എന്‍.എ. ഖാദറിനെ മാറ്റി മത്സരിക്കുന്ന പി. അബ്ദുല്‍ ഹമീദ് 2006ല്‍ പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഹമീദിന് പകരം കെ.എന്‍.എ. ഖാദറിനെ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായി നിയമിച്ചു.

എം.എ. റസാഖ് കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായതിനാല്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ചുമതല സി. മോയിന്‍കുട്ടിക്ക് നല്‍കി.
എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ നടത്തിയ വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമാക്കിയതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.