പാലോട്: എത്ര ജോലിത്തിരക്കിലും വീട്ടുകാരുടെ സ്നേഹവായ്പുകള്‍ക്ക് പതിവായി വിളിച്ചിരുന്ന ജയചന്ദ്രന്‍ നായരുടെ അവസാന ഫോണ്‍ എത്തിയത് മരണത്തിന് രണ്ടുമണിക്കൂര്‍ മുമ്പ്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ ഭാര്യ സിന്ധുകുമാരിയെ വിളിച്ച് കുറച്ചുമാത്രം സംസാരിച്ച ജയചന്ദ്രന്‍ നായര്‍, യാത്രയിലാണെന്നും പിന്നീട് വിളിക്കാമെന്നും അറിയിച്ചാണ് ഫോണ്‍ വെച്ചത്. എന്നാല്‍, വിളിക്കായി കാതോര്‍ത്തിരുന്ന സിന്ധുകുമാരിയെയും മക്കളെയും തേടിയത്തെിയത് ഹൃദയം നുറുങ്ങുന്ന മരണവാര്‍ത്തയായിരുന്നു. ജമ്മു-കശ്മീരില്‍ ഭീകരാക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത രാത്രിയോടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ ആശങ്കയിലായിരുന്നു കുടുംബം.
രാത്രി ഏറെ വൈകിയും ജയചന്ദ്രന്‍ നായരുടെ ഫോണ്‍കാള്‍ പ്രതീക്ഷിച്ചിരുന്ന സിന്ധുകുമാരി ഞായറാഴ്ച രാവിലെ ടി.വി ചാനലുകളില്‍നിന്നാണ് മലയാളി ജവാന്‍ കൊല്ലപ്പെട്ട വിവരമറിയുന്നത്. 161ാം ബറ്റാലിയനിലെ ഏക മലയാളിയാണ് തന്‍െറ ഭര്‍ത്താവെന്ന അറിവ് അവരെ തളര്‍ത്തി. ഏതാനും നിമിഷത്തിനുള്ളില്‍ ജയചന്ദ്രന്‍ നായരുടെ മരണവിവരം സി.ആര്‍.പി.എഫ് ഒൗദ്യോഗികമായി അറിയിച്ചു.
അതോടെ കള്ളിപ്പാറ ചടച്ചികരിക്കകം ‘സ്നേഹശ്രീ’യില്‍ സങ്കടം പെയ്തിറങ്ങാന്‍ തുടങ്ങി. കുടുംബവുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ജയചന്ദ്രന്‍ നായര്‍. മക്കളായ സ്നേഹയുടെയും ശ്രുതിയുടെയും വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പെരിങ്ങമ്മല ക്രസന്‍റ് സെന്‍ട്രല്‍ സ്കൂള്‍ മുന്‍ അധ്യാപിക കൂടിയാണ് ഭാര്യ സിന്ധുകുമാരി. ഡി.കെ. മുരളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. അജിത്കുമാര്‍ തുടങ്ങി നിരവധിപേര്‍ മരണ വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ വസതിയിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.