നീര കേരകര്‍ഷകന്‍െറ നടുനിവര്‍ത്തുമോ?

ഇളനീര്‍വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ് ‘നീര’ നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ പുതിയ ആകാശവും ഭൂമിയും സമ്മാനിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ കേരളത്തിലും നീര പുറത്തിറങ്ങി- സംസ്ഥാനത്ത് 29 കമ്പനികള്‍ നിലവില്‍വന്നു. 15 എണ്ണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.
മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാതെ, പുളിക്കാന്‍ അനുവദിക്കാതെ, മൂന്നുമുതല്‍ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം. അതിനൊപ്പം കേരപഞ്ചസാരയും ചക്കരയും തുടങ്ങി പുതിയ കാലത്തിന് പ്രിയങ്കരമായ നൂഡ്ല്‍സ് പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്ന ഉറപ്പുകളാണുള്ളത്. നടുവൊടിഞ്ഞുകിടക്കുന്ന കേരകര്‍ഷകന് നീര ആശ്വാസമാകുമോയെന്ന ചോദ്യമാണുള്ളത്.
പക്ഷേ, നീരയുടെ കാര്യത്തിലും നാം ഏറെ പിറകിലാണ്. ഇന്തോനേഷ്യയാണ് നീര ഉല്‍പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുന്നില്‍നില്‍ക്കുന്ന രാജ്യം. പ്രതിമാസം അരലക്ഷം ടണ്‍ കേരപഞ്ചസാരയാണ് അവര്‍ ഉല്‍പാദിപ്പിക്കുന്നതത്രെ. വര്‍ഷത്തില്‍ ആറു ലക്ഷം ടണ്‍! ഒരു വര്‍ഷം 150 കോടി ഡോളറിന്‍െറ വ്യാപാരമാണ് ഇതുവഴി കിട്ടുന്നത്. പഞ്ചസാരയുടെ ആറ് ഇരട്ടി സിറപ്പും ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലേക്കും ഇതിന് എത്താന്‍ കഴിയും. തിരുവനന്തപുരത്ത് ഇപ്പോള്‍ തായ്ലന്‍ഡില്‍നിന്ന് ടിന്നില്‍ പാക്ക് ചെയ്ത ‘ഇളനീര്‍’ സമൃദ്ധമായി വില്‍ക്കുന്നതുപോലെ വിദേശനിര്‍മിത നീരയും നീര ഉല്‍പന്നങ്ങളും നമ്മുടെ നാട്ടില്‍പോലും പ്രചാരത്തിലുണ്ട്. ഈ വിപണികൂടി കുത്തകകള്‍ കീഴടക്കുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. സംസ്ഥാനത്ത് ആകെയുള്ള തെങ്ങുകളുടെ ഒരു ശതമാനം നീര ചത്തൊന്‍ ഉപയോഗിച്ചാല്‍തന്നെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതുവഴി 400 കോടി രൂപയോളം സര്‍ക്കാറിന് വരുമാനമായി ലഭിക്കും. ഈ പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നപക്ഷം നാളികേരമേഖലയും അതുവഴി നമ്മുടെ സംസ്ഥാനംതന്നെയും പുത്തനുണര്‍വ് നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.
ശാസ്ത്രീയമായ രീതിയില്‍ നീരയും അനുബന്ധ ഉല്‍പന്നങ്ങളും ഉണ്ടാക്കണമെങ്കില്‍ കോടികള്‍ വിലപിടിപ്പുള്ള സംവിധാനം ഒരുക്കണം, ഇതിനായി വലിയ തുക സബ്സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയര്‍മാന്‍ പ്രഫ. ഇ. ശശീന്ദ്രന്‍ പറഞ്ഞു.
കണ്ണുതുറക്കുമോ?
നാളിതുവരെ ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകന് ആശ്വാസമായി കേന്ദ്ര ഏജന്‍സിയായ നാഫെഡ് കൊപ്ര സംഭരിക്കാന്‍ തീരുമാനിച്ചെങ്കിലും എങ്ങുമത്തെിയില്ല. കഴിഞ്ഞ മാര്‍ച്ച് മാസം കൊപ്രസംഭരണത്തിന് തയാറാണെന്ന് നാഫെഡ് അറിയിച്ചിരുന്നു. എന്നാല്‍, സാങ്കേതികക്കുരുക്കുകളില്‍പെട്ട് കുഴഞ്ഞു കിടക്കുകയാണെന്നറിയുന്നു. എണ്ണകൊപ്രക്ക് കിലോക്ക് 59.50 രൂപയും ഭക്ഷ്യയോഗ്യമായതിന് 62.40 രൂപയും നല്‍കിയാണ് നാഫെഡ് സംഭരിക്കുക. നിലവില്‍ 53.00 രൂപയാണ് പൊതുമാര്‍ക്കറ്റില്‍ കൊപ്രക്കുള്ള വില.
കര്‍ഷകതാല്‍പര്യം കണക്കിലെടുത്താണ് ഇത്തരമൊരു സംരംഭത്തിന് അധികൃതര്‍ തയാറായത്. എന്നാല്‍, ഇത് എത്രകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല.

(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.