മെത്രാന്‍ കായല്‍: വിത്ത് വിതക്കാനും വിളകൊയ്യാനും കടമ്പകളേറെ

തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ നെല്‍വിത്ത് വിതക്കാനും വിളകൊയ്യാനും കടമ്പകളേറെ. സ്ഥലം ഉടമകളായ ‘റാക്ക് ഇന്തോ’കമ്പനിയുടെ എതിര്‍പ്പും വെല്ലുവിളിയും കൃഷിക്ക് നേരിടേണ്ടിവരും. ഇവിടെ നെല്‍കൃഷി ചെയ്യണമെന്ന പ്രാദേശിക നിരീക്ഷണ സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ ഏഴുവര്‍ഷമെടുത്തു. ഗ്രാമപഞ്ചായത്ത് 2008 മുതല്‍ കൃഷി ചെയ്യാന്‍ തയാറായിരുന്നു. ഇതിന് കോട്ടയം പുഞ്ച സ്പെഷല്‍ ഓഫിസര്‍ 2009 ഒക്ടോബര്‍ 26ന് പാടശേഖരത്തിലെ കര്‍ഷകരുടെയും ഗ്രാമ, ബ്ളോക് പഞ്ചായത്ത് ഭാരവാഹികളുടെയും സംയുക്തയോഗം ചേര്‍ന്നിരുന്നു. സ്ഥലം എടുത്തുനല്‍കിയാല്‍ കൃഷിചെയ്യാന്‍ തയാറാണെന്ന് അറിയിച്ചിട്ടും കലക്ടറും റവന്യൂ ഡിവിഷനല്‍ ഓഫിസറും നടപടി സ്വീകരിച്ചില്ല. അന്നത്തെ മന്ത്രി മുല്ലക്കര രത്നാകരന്‍െറ നിര്‍ദേശമനുസരിച്ച് തയാറാക്കിയ 98.28ലക്ഷത്തിന്‍െറ പ്രത്യേക പാക്കേജും നടപ്പായില്ല.

കഴിഞ്ഞ എട്ടു വര്‍ഷം റാക്ക് ഇന്തോയുടെ എതിര്‍പ്പ് മറികടന്ന് കൃഷിയിറക്കാന്‍ സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടായില്ല. നെല്‍വയല്‍ സംരക്ഷണനിയമം നിലവിലുണ്ടായിട്ടും ഭൂമി തരിശിടാനും ഉടമകള്‍ക്ക് കഴിഞ്ഞു. കമ്പനി ഉടമകള്‍ക്ക് കത്ത് നല്‍കി യോഗം വിളിച്ചപ്പോള്‍ കൃഷിചെയ്യാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ളെന്നായിരുന്നു നിലപാട്. ടൂറിസം പദ്ധതിക്കുവേണ്ടിയാണ് മെത്രാന്‍ കായല്‍ വിലക്കുവാങ്ങിയതെന്നും അവര്‍ വിശദീകരിച്ചു. തുടര്‍ന്ന് കുമരകം ഗ്രാമപഞ്ചായത്ത് കൃഷി ചെയ്യണമെന്ന് പ്രമേയം പാസാക്കി. കൃഷി നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനവും നല്‍കി. എന്നാല്‍, നിയമവ്യവസ്ഥ എന്തായാലും ടൂറിസം പദ്ധതിക്ക് ആവശ്യമായ കാബിനറ്റ് അംഗീകാരം നേടിയെടുക്കുമെന്നാണ് ഉടമകള്‍ വെല്ലുവിളിച്ചത്. അവര്‍ അതിന് നേരിട്ട് വ്യവസായ വകുപ്പിനെ സമീപിച്ച് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നേടി. ഉടമസ്ഥര്‍ കൃഷി ചെയ്യാന്‍ തയാറായില്ളെങ്കില്‍ നിയമം അനുസരിച്ച് കൃഷിവകുപ്പിന് നടപടി സ്വീകരിക്കാം.

സ്ഥലമേറ്റെടുത്ത് പാട്ടത്തുക നിശ്ചയിച്ച് ഏതെങ്കിലും ഏജന്‍സിക്ക് കൃഷി നടത്താം. ഉടമസ്ഥര്‍ക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ളെന്ന ന്യായം പറഞ്ഞാണ് കായല്‍നിലം തരിശിട്ടത്. അതേസമയം, 2016 ജനുവരി ഒമ്പതിന് കോട്ടയം കലക്ടര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നെല്‍ക്കൃഷി ചെയ്യാനാവില്ളെന്നും 2200 കോടിയുടെ നിക്ഷേപം വരുന്ന പദ്ധതി പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ ഉത്തരവിന് ആധാരമായി ചൂണ്ടിക്കാണിച്ചതും കലക്ടറുടെ ഈ റിപ്പോര്‍ട്ടാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.