മഴ കനത്തു: 10 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് 10 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കൊല്ലത്ത് എട്ടും ആലപ്പുഴയില്‍ രണ്ടും ക്യാമ്പുകളാണ് ഇന്നലെ തുറന്നത്. ഇതോടെ ആലപ്പുഴയിലെ 28ഉം കൊല്ലത്തെ 11ഉം അടക്കം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്താരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 39 ആയി. ഇതിനിടെ ഇന്നലെ കൊല്ലത്തും ആലപ്പുഴയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഞായറാഴ്ച മാത്രം 75 വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ 30 ഉം കൊല്ലത്ത് 24 ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നവയില്‍പെടും. പൂര്‍ണമായി തകര്‍ന്ന അഞ്ചില്‍ നാലും കൊല്ലത്താണ്. ഒരെണ്ണം എറണാകുളത്തും.

ശനിയാഴ്ചയിലേതുള്‍പ്പെടെ സംസ്ഥാനത്ത് 203 വീടുകള്‍ ഭാഗികമായും 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയും ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഇളകിയുമാണ് അധികം വീടുകള്‍ക്കും കേടുപാടുണ്ടായത്. ചിലയിടങ്ങളില്‍ വെള്ളപ്പാച്ചിലിലും നാശം സംഭവിച്ചിട്ടുണ്ട്. കനത്തമഴയില്‍ സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നായി കൃഷിനാശമടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൃഷിനാശം സംബന്ധിച്ച് കണക്കെടുക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും കൃഷി ഉദ്യോഗസ്ഥര്‍ക്കും കൃഷിമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ തീരദേശവും പ്രക്ഷുബ്ധമാണ്. തീരമേഖലകളിലെ വീടുകളടക്കം കടലെടുക്കല്‍ ഭീതിയിലാണ്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി തീരമേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ കൊല്ലത്ത് രണ്ടും എറണാകുളത്ത് ഒന്നുമടക്കം ഇന്നലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കരുനാഗപ്പള്ളിയില്‍ പൊട്ടി വീണ വൈദ്യുതികമ്പിയില്‍ തട്ടി വീട്ടമ്മ മരിച്ചു
കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വീട്ടുപറമ്പിലൂടെ കടന്നുപോകുന്ന വൈദ്യുതികമ്പി പൊട്ടിവീണ് വൈദ്യുതാഘാതമേറ്റ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കാവും കീഴില്‍ വടക്കതില്‍ പരേതനായ ശിവരാമന്‍െറ ഭാര്യ സതിയമ്മ (60) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം.  കനത്തമഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍പെട്ട് കിളികൊല്ലൂര്‍ കൊച്ചുകുളത്ത് ഓടയില്‍ വീണ് കാണാതായ സ്വകാര്യ ബസ് കണ്ടക്ടര്‍ ഷീജു (43)വിനെ കണ്ടത്തൊനായില്ല. വൈദ്യുതികമ്പിപൊട്ടി നിലത്ത് വീണുകിടക്കുന്നതറിയാതെ സതിയമ്മ ബാത്ത്റൂമിലേക്ക് പോകവെ ഷോക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ചന്ദ്രന്‍, ഷാജി, ബിന്ദു, ഷീബ. മരുമക്കള്‍: രമ്യ, രാധാമണി, രാജന്‍, രാജു.

പാലത്തറ കൂട്ടാളിയില്‍ വീട്ടില്‍ പരേതനായ കബീര്‍കുട്ടിയുടെയും നബീസയുടെയും മകന്‍ ഷീജു (43)വിനെയാണ് ശനിയാഴ്ച വൈകീട്ട് ഏഴോടെ ശക്തമായ ഒഴുക്കില്‍പെട്ട് കാണാതായത്. കൊട്ടിയം കച്ചേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ഷീജു ഉമയനല്ലൂര്‍ ചേരൂര്‍മുക്കിലുള്ള സഹോദരിയുടെ വീടായ കുറ്റിവിള കിഴക്കതിലായിരുന്നു താമസം. കൊച്ചുകുളത്ത് വാടകവീട്ടില്‍ കഴിയുന്ന പിതൃമാതാവായ നബീസാബീവിയോടൊപ്പം നോമ്പുതുറക്കലിനത്തെിയതായിരുന്നു ഷീജു. വീടിനു മുന്നിലെ ഓടക്ക് മുകളിലെ സ്ളാബില്‍നിന്ന് കാല്‍വഴുതി വീണ് ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. ഭാര്യ: പരേതയായ നസ്നി. സഹോദരങ്ങള്‍: ഷീബ, ഷീജ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.