കോടിയേരിയുടെ വിവാദ പ്രസംഗം പരിശോധിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താന്‍ എത്തുന്നവരെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കണമെന്ന  സി.പി.എം സംസ്ഥാന കോടിയേരി ബാലകൃഷ്ണന്‍റെ വിവാദ പ്രസംഗം പൊലീസ് പരിശോധിക്കും.  അക്രമത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍  പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം  പ്രത്യേക സംഘമായിരിക്കും പ്രസംഗം പരിശോധിക്കുക. വിഷയത്തില്‍ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കണോ എന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഞായറാഴ്ച വൈകിട്ട് പയ്യന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയില്‍ നടത്തിയ കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നാണു പൊലീസിന്‍റെ പ്രവര്‍ത്തനം. അക്രമികളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്കു കായിക പരിശീലനം നല്‍കുമെന്നു പറഞ്ഞ കോടിയേരി, അക്രമങ്ങള്‍ക്ക് അപ്പോള്‍തന്നെ തിരിച്ചടി നല്‍കാനും ആഹ്വാനം ചെയ്തു. വയലില്‍ പണി തന്നാല്‍ വരമ്പത്തുതന്നെ കൂലി കൊടുക്കണം. കൊലപാതകത്തിന് മുന്നില്‍ സ്തംഭിച്ചുനിന്നിട്ടു കാര്യമില്ല എന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.