നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത:പദ്ധതിരേഖക്ക് ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍ റെയില്‍പാതയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്താനും  ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിനാവശ്യമായ എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുമ്പ് റെയില്‍വേ നടത്തിയ സര്‍വേയില്‍ നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍ പാതക്ക് 236 കി.മി. ദൂരവും 6000 കോടി രൂപ ചെലവുമാണ് കണക്കാക്കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ പാതക്ക് അനുമതി ലഭ്യമായത്. നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനത്തെുടര്‍ന്ന്  ഇ. ശ്രീധരനെക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ പാതയുടെ പേപ്പര്‍ അലൈന്‍മെന്‍റ് സര്‍വേ നടത്തിച്ചിരുന്നു.

156 കി.മി. ദൂരത്തിലും വൈദ്യുതീകരണമടക്കം 3500 കോടി രൂപ ചെലവിലും പാത നിര്‍മിക്കാമെന്ന് കണ്ടത്തെുകയും ചെയ്തു. വനത്തിലൂടെ കടന്നുപോകുന്ന 11 കി.മീ.ദൂരം ഭൂഗര്‍ഭപാത നിര്‍മിക്കുന്നതിനടക്കമാണ് ഈ ചെലവു വരുക. ഡി.എം.ആര്‍.സി, റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ഇക്കണോമിക് സര്‍വിസ് ലിമിറ്റഡ് (റൈറ്റ്സ്), റെയില്‍ വികാസ് നിഗം ലിമിറ്റഡ് എന്നീ ഏജന്‍സികളില്‍ ആരെയെങ്കിലും ഇതിനായി ചുമതലപ്പെടുത്തണമെന്നും ഇതിനു വരുന്ന ചെലവായ എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും  ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു.

 ഈ നിര്‍ദേശങ്ങളെ സംബന്ധിച്ച് ധനകാര്യ സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും പഠനം നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഒമ്പതുമാസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേറ്റിവ് ഇന്ത്യയിലെ റെയില്‍ പദ്ധതികള്‍ക്ക് 0.3 ശതമാനം പലിശനിരക്കില്‍ 40 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ പദ്ധതിച്ചെലവിന്‍െറ 85 ശതമാനം വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കുന്നതിനുള്ള കമ്പനി രൂപവത്കരിക്കാനുള്ള ധാരണപത്രവും സംസ്ഥാന സര്‍ക്കാറും കേന്ദ്രവുമായി ഒപ്പിട്ടിരുന്നു.  കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രനും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും രണ്ടാഴ്ച മുമ്പ്  ഇ. ശ്രീധരനുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന്  ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും റെയില്‍വേയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി ജി. സുധാകരനുമായും ചര്‍ച്ചകള്‍ നടത്തിയതാണ് ഉത്തരവ് വേഗത്തിലാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.