ചെന്നൈ: ഇന്‍ഫോസിസ് വനിതാ എന്‍ജിനീയര്‍ എസ്. സ്വാതി കൊല്ലപ്പെട്ട കേസില്‍ കൊലയാളിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപ്പെടാന്‍ സാധ്യതയുള്ള കേരളം ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. കൊലയാളിയുടേതെന്ന് സംശയിക്കുന്ന പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവം നടന്ന നുങ്കമ്പാക്കം സബര്‍ബന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് കൊലപാതകിയെന്നാണ് പൊലീസ് നിഗമനം. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടി മതില്‍ ചാടിക്കടന്ന് സമീപ തെരുവിലൂടെ പോകുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. കള്ളി ഷര്‍ട്ടും കറുത്ത പാന്‍റ്സും തോളില്‍ ബാഗും ഉള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കവെ കൊടുവാളുകൊണ്ട് വെട്ടേറ്റാണ് സ്വാതി കൊല്ലപ്പെട്ടത്. കൊലയാളി കൈക്കലാക്കിയ സ്വാതിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ താമസിച്ചിരുന്ന ചെന്നൈ ചൂളൈമേട് പരിസരത്ത് സിഗ്നല്‍ നിലച്ചു. അതിനാല്‍ കൊലയാളി ഈ ഭാഗത്തുള്ളയാളാകാനാണ് സാധ്യത. ഫോണിനായി ചൂളൈമേട് പരിസരത്തെ വീടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. അജ്ഞാത യുവാവ് ദിവസങ്ങളായി തന്നെ പിന്തുടരുന്നെന്ന് സ്വാതി സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.