വൈദ്യുതി ബോര്‍ഡ് ഒ.വൈ.സി ചാര്‍ജ് പുതുക്കി

മഞ്ചേരി: പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കുള്ള കോസ്റ്റ് ഡാറ്റ വൈദ്യുതി ബോര്‍ഡ് പുതുക്കി. കമ്പി, തൂണ്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വിലയാണ് 2016-17 വര്‍ഷത്തേക്ക് പുതുക്കിയത്. ഇതുപ്രകാരം സര്‍വിസ് വയര്‍ മാത്രം ഉപയോഗിച്ചുള്ള ലോടെന്‍ഷന്‍ സിംഗിള്‍ഫേസ് കണക്ഷനുമാത്രം തുക കുറച്ചു. ഇതിന് 1700 രൂപയാണ്. മറ്റുള്ളവക്കെല്ലാം ശരാശരി പത്തുശതമാനം വരെ വര്‍ധനവുണ്ട്. സര്‍വിസ് വയര്‍ മാത്രമുള്ള ത്രീഫേസ് ലൈന്‍ 10 കിലോവാട്ട് വരെയുള്ളതിന് 4200 രൂപയാക്കി. ത്രീഫേസ് 10 മുതല്‍ 25 കിലോവാട്ട് വരെയുള്ളതാണെങ്കില്‍ 14,300 രൂപയും 25 മുതല്‍ 50 കിലോവാട്ട് വരെയുള്ളതിന് 21,200 രൂപയും 50 മുതല്‍ 100 കിലോവാട്ടുള്ളതാണെങ്കില്‍ 23,600 രൂപയുമാണ് ഒ.വൈ.സി ചാര്‍ജ് (കോസ്റ്റ് ഡാറ്റ).

 സര്‍വിസ് വയറിന് പുറമെ ഒരു തൂണ്‍ കൂടി വേണമെങ്കില്‍ എല്‍.ടി സിംഗിള്‍ഫേസിന് 4,800 രൂപയാണ് അടക്കേണ്ടത്. ഇതുതന്നെ എല്‍.ടി സിംഗിള്‍ഫേസ് 50 മീറ്റര്‍ ദൂരവും ഒരു പോസ്റ്റുമാണെങ്കില്‍ 8,000 രൂപയും ഓരോ മീറ്റര്‍ കമ്പിക്കും 62 രൂപ വീതവും കണക്കാക്കും. എല്‍.ടി സിംഗിള്‍ഫേസ് 50 മുതല്‍ 100 മീറ്റര്‍ വരെ ദൂരവും രണ്ട് വൈദ്യുതി തൂണുമുണ്ടെങ്കില്‍ 18,600 രൂപയും 50 മീറ്റര്‍ കഴിഞ്ഞതിനുശേഷമുള്ള ദൂരത്തിന് 62 രൂപ മീറ്ററിന് വെച്ചും നല്‍കണം. ഇതേ മാതൃകയില്‍ 100നും 150നും ഇടയിലാണെങ്കില്‍ 28,900 രൂപയും 100 മീറ്ററിന് പുറമെ വരുന്നതിന് മീറ്ററിന് 62 രൂപ വെച്ചും കണക്കാക്കും. 150 മുതല്‍ 200 മീറ്ററാണെങ്കില്‍ തുക 39,150 ആണ്.

 ഇത് എല്‍.ടി ത്രീഫേസാണെങ്കില്‍ 50 മീറ്റര്‍ ദൂരവും ഒരു പോസ്റ്റുമാണെങ്കില്‍ 10,950 രൂപയും മീറ്ററിന് 182 രൂപ വീതവും നല്‍കണം. 50 മുതല്‍ 100 മീറ്റര്‍ വരെക്ക് 28,650 രൂപയും 50 മീറ്റര്‍ കഴിഞ്ഞുള്ളതിന് മീറ്ററിന് 182 രൂപ വീതവും നല്‍കണം. ഇതേ മാതൃകയില്‍ 100-150 മീറ്ററാണെങ്കില്‍ 46,800,150-200 മീറ്ററിന് 64,800 എന്നിങ്ങനെയും നല്‍കണം. വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് 2015 ഏപ്രില്‍ ഏഴിന് നല്‍കിയ താരിഫാണിത്. ജൂണ്‍ 21നാണ് താരിഫ് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായര്‍ ഉത്തരവിറക്കിയത്. ജൂലൈ 23 മുതലാണ് പ്രാബല്യം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.