ഐ.എന്‍.എല്‍ ജനജാഗ്രത യാത്രക്ക് തുടക്കം

കാസര്‍കോട്: ഇന്ത്യയെ ഹൈജാക്ക് ചെയ്യാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ളെന്നും മറ്റൊരു ഹിറ്റ്ലറെ ഇന്ത്യക്ക് ആവശ്യമില്ളെന്നും ഐ.എന്‍.എല്‍ ദേശീയപ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് നയിക്കുന്ന ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഐ.എന്‍.എല്‍ ജാഥയെന്നും ദേശീയ ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുക്കുന്നതെന്നും മുഹമ്മദ് സുലൈമാന്‍ വ്യക്തമാക്കി. അസഹിഷ്ണുതയുടെ ഭീഷണിയിലാണ് നാം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ല. വര്‍ണ വിവേചനം ഇപ്പോള്‍ അമേരിക്കയിലല്ല, ഇന്ത്യയിലാണ്. യുവാക്കളെ വഴിതെറ്റിക്കുന്ന ഐ.എസ് അമേരിക്കയുടെ ഉല്‍പന്നമാണ്. ഇതിന്‍െറ പേരില്‍ ഇന്ത്യയിലെങ്ങും നൂറുകണക്കിന് യുവാക്കളും പണ്ഡിതരും വേട്ടയാടപ്പെടുന്നു. ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആലോചനകള്‍ നടന്നുവരുകയാണെന്ന് പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

ജാഥാ നായകന്‍ പ്രഫ. എ.പി. അബ്ദുല്‍ വഹാബ് പ്രഫ. മുഹമ്മദ് സുലൈമാനില്‍നിന്ന് പതാക ഏറ്റുവാങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബങ്ങള്‍ക്ക് മില്ലത്ത് സാന്ത്വനം ചാരിറ്റബ്ള്‍ ട്രസ്റ്റ് നല്‍കുന്ന കുടുംബ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രഫ. മുഹമ്മദ് സുലൈമാന്‍ നിര്‍വഹിച്ചു.  സംസ്ഥാന പ്രസിഡന്‍റ് എസ്.എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ബി. ഹംസ ഹാജി, എന്‍.കെ. അബ്ദുല്‍ അസീസ്, എം.എ. ലത്തീഫ്, കെ.പി. ഇസ്മാഈല്‍, വി.പി. കൊച്ചുമുഹമ്മദ്, എം.എം. മാഹിന്‍, എ.എ. അമീന്‍, ബഷീര്‍ ബഡേരി, പ്രിയ ബിജു, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് മാലിക് ദിനാര്‍ മസ്ജിദ് പരിസരത്തുനിന്നാണ് ജാഥ പ്രയാണം തുടങ്ങുക. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.