മാവോവാദി നേതാവ് രൂപേഷിനെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മാനന്തവാടി: മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാവോവാദി നേതാവ് രൂപേഷിനെതിരെയുള്ള ആദ്യ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ഭരണ വിഭാഗം ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി. അനുപമന്‍ മുഖേനയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മാനന്തവാടി ട്രാഫിക് യൂനിറ്റിലെ പൊലീസുകാരന്‍ നിരവില്‍പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിന്‍െറ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും വീടിന്‍െറ ചുമരില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് കുറ്റപത്രം. ഒന്നാം പ്രതി രൂപേഷ്, അനു-രണ്ടാം പ്രതി, ജയണ്ണ-മൂന്ന്, സുന്ദരി-നാല്, കന്യാകുമാരി-അഞ്ച്, രജീഷ്-ആറ്, അനൂപ്-ഏഴ്, ഇബ്രായി-എട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതില്‍ സുന്ദരി, അനു, ജയണ്ണ, കന്യാകുമാരി എന്നിവര്‍ ഒളിവിലാണ്. രൂപേഷ്, രജീഷ്, അനൂപ്, ഇബ്രായി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രജീഷ് മാത്രമാണ് ഇപ്പോള്‍ ജാമ്യത്തിലുള്ളത്. 720 പേജില്‍ കുറ്റങ്ങളും 121 തെളിവുകളുമടക്കം 3200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
2014 ഏപ്രില്‍ 24ന് രാത്രി പത്തുമണിയോടെ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ചംഗ സായുധ സംഘം പ്രമോദിന്‍െറ മാതാവ് ജാനകിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, സി.ഐമാരായ പി. ബിജുരാജ്, പി.എല്‍. ഷൈജു, വെള്ളമുണ്ട എസ്.ഐ എം.എ. സന്തോഷ് എന്നിവരാണ് കേസന്വേഷിച്ചത്. ഈ സംഭവത്തിന് ശേഷം ഒളിവില്‍ പോയ രൂപേഷ് 2015 മേയ് നാലിനാണ് കോയമ്പത്തൂര്‍ പൊലീസിന്‍െറ പിടിയിലാകുന്നത്.
 2015 സെപ്റ്റംബര്‍ പത്തിനാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് നിരവില്‍പുഴയിലത്തെിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലാകാത്ത മറ്റുള്ളവര്‍ക്കെതിരെ പ്രത്യേക കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. യു.എ.പി.എ 124A പ്രകാരമുള്ള രാജ്യദ്രോഹ കുറ്റം, ഗൂഢാലോചന, തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തനം, ബൈക്ക് കത്തിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ആയുധം കൈവശം വെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അന്വേഷണത്തിന്‍െറ ഭാഗമായാണ് മൂന്നുപേരെ കൂടി പ്രതിചേര്‍ത്തത്. കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി രൂപേഷിനെതിരെ 20ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 12 കേസും വയനാട്ടിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.