പോക്സോ: ശിവദാസിനും ബിനുവിനും ജാമ്യം

കല്‍പറ്റ: സമുദായാചാരപ്രകാരം വിവാഹം കഴിച്ചതിന് ജയിലഴിക്കുള്ളിലായ ആദിവാസിയുവാക്കളില്‍ രണ്ടുപേര്‍ക്ക് ജാമ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നതിന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമവും (പോക്സോ) 376ാം വകുപ്പും ഉള്‍പ്പെടെ കടുത്ത കുറ്റങ്ങള്‍ ചാര്‍ത്തി ജയിലിലടക്കപ്പെട്ട രണ്ടു പണിയ യുവാക്കള്‍ക്കാണ് ജാമ്യം ലഭിച്ചത്. കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ ശിവദാസ് വെള്ളിയാഴ്ച ജാമ്യത്തിലിറങ്ങിയപ്പോള്‍ പൊഴുതന ഇടിയംവയല്‍ കോളനിയിലെ ബിനു തിങ്കളാഴ്ച വൈകീട്ട് തടവറയില്‍നിന്ന് പുറത്തത്തെി.

തിങ്കളാഴ്ച കല്‍പറ്റ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച ബിനുവിനെ വൈകുന്നേരത്തോടെ വൈത്തിരി സബ്ജയിലിലത്തെി ബന്ധുക്കള്‍ ജാമ്യത്തിലിറക്കി. എന്നാല്‍, ജാമ്യം കിട്ടിയശേഷവും ജാമ്യക്കാരില്ലാത്തതിനാല്‍ ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് സന്നദ്ധപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇടപെട്ട് ശിവദാസിനെ പുറത്തിറക്കിയത്. മാനന്തവാടി സബ്ജയിലില്‍നിന്ന് വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലത്തെിയ ശിവദാസ് നേരത്തേ പണിയെടുത്തിരുന്ന ഇഷ്ടികക്കളത്തില്‍ പിറ്റേന്നുതന്നെ ജോലിക്ക് പോയിത്തുടങ്ങി.

വയനാട്ടില്‍ മുപ്പതിലധികം ആദിവാസിയുവാക്കളാണ് ഇങ്ങനെ ജയിലിലുള്ളത്. ഏറെയും പണിയ വിഭാഗത്തില്‍പെട്ടവര്‍. കുടുംബത്തിന്‍െറ അത്താണിയായ യുവാക്കളാണ് ജയിലിലായവരില്‍ അധികവും. പോക്സോയും ഒപ്പം 376ാം വകുപ്പും ചുമത്തുന്നതോടെ പിന്നീട് ജാമ്യംകിട്ടാത്ത അവസ്ഥയില്‍ കാലങ്ങളായി തടവറയില്‍ കഴിയുന്നവരുടെ ദൈന്യത ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. പണിയവിഭാഗക്കാര്‍ പരമ്പരാഗതമായി ചെറുപ്രായത്തില്‍തന്നെ വിവാഹിതരാവുന്നത് പതിവാണ്.

ആചാരം പിന്തുടര്‍ന്നാല്‍ അകത്താവുമെന്ന് ഇവരെ ബോധവത്കരിക്കാന്‍ തയാറാകാത്ത അധികൃതര്‍, പെണ്ണും ചെറുക്കനും ഒന്നിച്ചുതാമസിക്കുന്ന വിവരം ലഭിക്കുന്നതോടെ പൊലീസിനെ അറിയിക്കുന്നു. യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്ന പൊലീസ് കടുത്ത കുറ്റകൃത്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ക്കുന്നതോടെയാണ് ജീവിതം ജയിലഴിക്കുള്ളിലാവുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.