കൊച്ചി: ബിജു രാധാകൃഷ്ണന്‍ പറയുന്ന സി.ഡി താൻ മാറ്റിയിട്ടില്ലെന്ന് സരിതാ എസ്. നായർ. എന്നാല്‍ ബിജുവിനെ കോയമ്പത്തൂരില്‍ കൊണ്ടു പോയ ദിവസം തമ്പാനൂര്‍ രവി വിളിച്ച് മുഖ്യമന്ത്രിക്കെതിരെയും ആര്യാടനെതിരെയുമുള്ള തെളിവുകള്‍ മാറ്റാന്‍ തന്നോടവാശ്യപ്പെട്ടിരുന്നുവെന്നും സരിത വ്യക്തമാക്കി. സോളാര്‍ കമ്മീഷന് ഇന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ആകെക്കൂടി അറിയാവുന്നത് മുഖ്യമന്ത്രിയേയും ആര്യാടനേയുമാണ്. അവര്‍ക്കെതിരെയുള്ള തെളിവുകളാണ് കമീഷന് കൈമാറുക. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കമീഷനോട് സമയം ചോദിക്കുമെന്നും സരിത അറിയിച്ചു.
എ.ഡി.ജി.പി പത്മകുമാറിനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. പരാതിയിൽ തന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ ലാപ്ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. ഇത് പത്മകുമാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും സരിത മൊഴി നല്‍കി. വാട്‌സ്ആപ്പ് വഴി പ്രചരിച്ച ദൃശ്യങ്ങള്‍ പുറത്തുപോയത് പത്മകുമാര്‍ വഴിയാണെന്നും സരിത പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങള്‍ സത്യമാണ്. എന്നാല്‍ ബിജു രാധാകൃഷണന്‍ പറയുന്നത് പോലെ താന്‍ എവിടേയും പോയിട്ടില്ല. ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ ദിവസം താന്‍ തിരുവനന്തപുരത്തായിരുന്നു. ഉച്ചയ്ക്ക് 12.45 നാണ് തമ്പാനൂര്‍ രവി ഫോൺ ചെയ്തതെന്നും സരിത പറഞ്ഞു.
ബിജുവുമായി ഒന്നരവര്‍ഷമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. അതിനാൽ തന്നെ അയാള്‍ എവിടെ പോകുന്നു, എന്തൊക്കെ തെളിവുകളാണ് അയാളുടെ കൈവശമുള്ളത് എന്ന കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.