രോഗശയ്യയിലും ഹരിദാസന്‍െറ മനസ്സ് പിടയുന്നു കുടുംബത്തെയോര്‍ത്ത്

പേരാമ്പ്ര: എന്തു പണിയും ഹരിദാസന്‍ ചെയ്യുമായിരുന്നു. നാടന്‍ പണികള്‍ക്കെല്ലാം പോകും, ഒഴിവു ദിനങ്ങളില്‍ ബസില്‍ ക്ളീനറായി പോകുന്ന ഹരിദാസന് തെങ്ങുകയറാനും മടിയുണ്ടായിരുന്നില്ല. പന്ത്രണ്ടു വര്‍ഷം മുമ്പ് ചരത്തിപ്പാറയിലെ വേങ്ങോട്ടു മീത്തല്‍ ഹരിദാസന്‍ ഒരു ബന്ധുവിന്‍െറ കൂടെ കിഴക്കന്‍ പേരാമ്പ്രയിലെ ഒരു വീട്ടില്‍ തെങ്ങ് കയറാന്‍ പോയപ്പോള്‍ തെങ്ങില്‍നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

സന്തോഷകരമായ ഒരു കുടുംബ ജീവിതവും സ്വന്തമായി ഒരു വീടെന്ന സ്വപ്നവും മനസ്സില്‍ താലോലിച്ചിരുന്ന ഹരിദാസന് ഇന്ന് നിത്യ ചെലവിനുപോലും ഗതിയില്ലാത്ത അവസ്ഥയാണ്. വിവാഹം കഴിച്ച് രണ്ടുവര്‍ഷമാവും മുമ്പെയാണ് ഈ യുവാവിനെ വിധി തളര്‍ത്തിയത്. മകനും ഭാര്യയും അടങ്ങുന്ന കുടുംബം ഇപ്പോള്‍ പാലേരി വടക്കുമ്പാട്ടെ വാടക വീട്ടിലാണ് താമസം. ഉള്ളതെല്ലാം വിറ്റിട്ടും കടം വാങ്ങിയിട്ടും ചികിത്സ നടത്തിയെങ്കിലും ഈ യുവാവിനെ കിടക്കപ്പായില്‍ നിന്ന് എഴുന്നേല്‍പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആയുര്‍വേദ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായ വാഗ്ദാനമുണ്ടായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഹരിദാസന്‍െറ ചികിത്സക്കും ചെറിയൊരു വീടും സ്ഥലവും വാങ്ങിച്ചു നല്‍കാനും നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി യൂനിയന്‍ ബാങ്കിന്‍െറ കുറ്റ്യാടി ശാഖയില്‍ 638402010011743 (IFC കോഡ് UBINO563846) എന്ന നമ്പറില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഭാരവാഹികള്‍: ബ്ളോക് പഞ്ചായത്തംഗം സൗഫി താഴക്കണ്ടി (ചെയര്‍), കെ.പി. കുഞ്ഞിക്കണ്ണന്‍ (കണ്‍), മംഗലശ്ശേരി മൂസ്സ മാസ്റ്റര്‍ (ട്രഷ). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.