ആറുവര്‍ഷം; ആരോഗ്യ സര്‍വകലാശാലയില്‍ നടന്നത് ഒരേയൊരു സ്ഥിര നിയമനം

തൃശൂര്‍: കാറ്റ് കടക്കാത്ത കൂറ്റന്‍ കെട്ടിടവും രാജപാതയുമുള്ള കേരള ആരോഗ്യ സര്‍വകലാശാലയുടെ അവസ്ഥ ദയനീയം. 279 അഫിലിയേറ്റഡ് കോളജുകളിലായി 80,000-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍വകലാശാലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നടന്ന സ്ഥിര നിയമനം ഒറ്റ തസ്തികയില്‍ മാത്രം. ജീവനക്കാരെ ആവശ്യപ്പെടുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍നിന്ന് തേടിപ്പിടിക്കാന്‍ ധനകാര്യ വകുപ്പിന്‍െറ മറുപടി. അത് ചെയ്യേണ്ട ജോലിയാണെങ്കിലും ആരോഗ്യ സര്‍വകലാശാല നേരിട്ട് മറ്റ് സര്‍വകലാശാലകളെ സമീപിച്ചപ്പോള്‍ ഇവിടെ അധിക ജീവനക്കാരില്ളെന്ന് മറുപടി. ദുരിതം എന്നു തീരും എന്നറിയാത്ത അവസ്ഥയിലാണ് സര്‍വകലാശാല അധികൃതര്‍.

311 തസ്തികയെങ്കിലും വേണ്ട സ്ഥാനത്ത് അനുവദിച്ചത് 117 എണ്ണം. അനുവദിച്ച തസ്തികകള്‍ പി.എസ്.സിയെ അറിയിക്കാത്തതിനാല്‍ നിയമനം നടക്കുന്നില്ല. ഫലത്തില്‍, ഡെപ്യൂട്ടേഷന്‍കാരുടെ പറുദീസയാകുകയാണ് ഈ  സ്ഥാപനം. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സര്‍വകലാശാല തുടങ്ങുമ്പോള്‍ 100 തസ്തികയാണ് അനുവദിച്ചത്. പക്ഷെ ആര്‍ക്കും  സ്ഥിര നിയമനം നല്‍കിയില്ല. ഓരോ വര്‍ഷവും 50 പേരെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചത് 17 തസ്തിക. അതിലും നിയമനമുണ്ടായില്ല. ജീവനക്കാരുടെ ക്ഷാമം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനെപ്പോലും ബാധിച്ചു തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചു. അത്യാവശ്യക്കാരെ താല്‍ക്കാലികമായി നിയമിക്കാനാണ്  അദ്ദേഹം അനുമതി നല്‍കിയതെന്ന് സര്‍വകലാശാലാ അധികൃതര്‍ പറയുന്നു.

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനത്തിന് തൊഴില്‍ വകുപ്പിനെ സമീപിച്ചപ്പോള്‍ പി.എസ്.സിയില്‍ റാങ്ക് പട്ടിക നിലവിലില്ളെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. പി.എസ്.സിയെ സമീപിച്ചപ്പോള്‍ ആരോഗ്യസര്‍വകലാശാലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാറിന്‍െറ അറിയിപ്പ് തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. ഇപ്പോള്‍ 121 കരാര്‍ ജീവനക്കാരും 25 ദിവസ വേതനക്കാരുമാണ് ഇവിടെയുള്ളത്. 311 തസ്തിക വേണമെന്നാണ് സര്‍വകലാശാലാ അധികൃതര്‍ പറയുന്നത്. ആരോഗ്യ സര്‍വകലാശാലയെക്കാള്‍ കുറഞ്ഞ എണ്ണം അഫിലിയേറ്റഡ് കോളജുകളും അധികാര പരിധിയുമുള്ള മറ്റ് സര്‍വകലാശാലകളില്‍ 800 മുതല്‍ 1,500 ജീവനക്കാര്‍ വരെയുള്ളപ്പോഴാണ് ആറുവര്‍ഷമായിട്ടും സര്‍വകലാശാല മുടന്തുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സര്‍വകലാശാല രൂപവത്കരിച്ചപ്പോള്‍ അതുവരെ മറ്റ് സര്‍വകലാശാലകളുടെ കീഴിലായിരുന്ന മെഡിക്കല്‍, പാരാ മെഡിക്കല്‍ കോഴ്സുകള്‍ പുതിയ സര്‍വകലാശാലയിലേക്ക് മാറ്റി. അതോടെ മറ്റ് സര്‍വകലാശാലകളില്‍ ജീവനക്കാര്‍ അധികമായെന്നും അവരെ ആരോഗ്യ സര്‍വകലാശാലയിലേക്ക് മാറ്റണമെന്നാണ് ധന വകുപ്പിന്‍െറ നിലപാട്.

എന്നാല്‍ ഇത് മറ്റു സര്‍വകലാശാലകള്‍ അംഗീകരിക്കുന്നില്ല. അനുവദിക്കപ്പെട്ട 117 തസ്തികകളില്‍ നിയമനം നടത്തുന്നതിനൊപ്പം പുതുതായി 194 തസ്തിക കൂടി അനുവദിക്കണമെന്ന് ആരോഗ്യ സര്‍വകലാശാല ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഡെപ്യൂട്ടേഷന്‍കാരുടെ താവളമായി സര്‍വകലാശാല മാറുകയാണെന്നും അസിസ്റ്റന്‍റ് തസ്തികയില്‍ എട്ടെണ്ണം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മാറ്റി വെക്കണമെന്ന നിബന്ധന പോലും ഇവിടെയുണ്ടെന്നും സര്‍വകലാശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.