പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലം; ഇബ്രാഹീം മൗലവി ഹജ്ജിന് യാത്രയായി

നെടുമ്പാശ്ശേരി: മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍  ഇബ്രാഹീം മൗലവിയുടെ ഹജ്ജ് തീര്‍ഥാടന സ്വപ്നം പൂവണിഞ്ഞു.  മൗലവി യാത്രക്ക് ആദ്യമായി അപേക്ഷിക്കുന്നത് 26ാം വയസ്സില്‍. ആഗ്രഹം സഫലമായതാകട്ടെ 63ാം വയസ്സിലും.  മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശിയും അടുവാശ്ശേരി ജമാഅത്തില്‍ മദ്റസാ അധ്യാപകനുമായ ഇബ്രാഹീം മൗലവി 1978ലാണ് ആദ്യമായി ഹജ്ജിന് പോകാന്‍ അപേക്ഷിച്ചത്. അന്ന് കപ്പലിലായിരുന്നു ഹജ്ജ് യാത്ര. 5035 രൂപയായിരുന്നു ഹജ്ജ് കമ്മിറ്റിയില്‍ അടക്കേണ്ടിയിരുന്നത്. മുംബൈയില്‍ നേരിട്ടത്തെിയെങ്കിലും അന്ന് യാത്രാ അനുമതി ലഭിച്ചില്ല. പിന്നീട് ആ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയില്‍നിന്ന് പ്രത്യേകമായി ഒരു വിമാനത്തില്‍ മക്കയിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകുന്നുണ്ടെന്നറിഞ്ഞു. എണ്ണായിരം രൂപയായിരുന്നു നിരക്ക്. വളരെ ബുദ്ധിമുട്ടി തുക അടച്ചു. പണമടച്ച 40 പേരോട് മുംബൈയിലത്തൊന്‍ ആവശ്യപ്പെട്ടു. എന്നാല്‍,  23 പേര്‍ക്ക് മാത്രമേ സീറ്റ് ലഭിച്ചുള്ളൂ. അന്ന് മൗലവിക്ക് പ്രായം 26.
പ്രായംകൂടിയവര്‍ക്കാണ് അന്ന് മുന്‍ഗണന നല്‍കിയത്. നിരാശയോടെ നാട്ടിലേക്ക് മടങ്ങി. ജീവിതത്തിലെ ഓരോരോ തിരക്കുകള്‍ കാരണം പിന്നീട് കുറേ വര്‍ഷങ്ങളില്‍ ഹജ്ജിന് അപേക്ഷിച്ചില്ല. പിന്നെ, അഞ്ചുവര്‍ഷം മുമ്പുമുതലാണ് വീണ്ടും അപേക്ഷ നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ നാലുവര്‍ഷവും നറുക്കെടുപ്പില്‍ പേര് വന്നില്ല. ഇക്കുറി, തുടര്‍ച്ചയായി അഞ്ചാംവര്‍ഷത്തെ അപേക്ഷകര്‍ എന്ന നിലക്കാണ് ഇബ്രാഹീം മൗലവിക്കും പത്നി ആമിനക്കുട്ടിക്കും ഹജ്ജ് യാത്ര തരമായത്. വൈകിയാണെങ്കിലും പുണ്യയാത്രക്ക് ദൈവികാനുഗ്രഹം ലഭിച്ചതിന്‍െറ നിറഞ്ഞ സന്തോഷവും പ്രാര്‍ത്ഥനയുമായാണ് അദ്ദേഹം നെടുമ്പാശ്ശേരിയില്‍നിന്ന് യാത്രയായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.