സാമ്പത്തിക പ്രതിസന്ധി: പി.എസ്.സിയില്‍ വീണ്ടും വിവാദം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി പി.എസ്.സിയില്‍ വീണ്ടും വിവാദം.തിങ്കളാഴ്ചചേര്‍ന്ന കമീഷന്‍ യോഗത്തില്‍ ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ന്നു. നേരത്തെ മൂന്നംഗ സമിതിയാണ് കമീഷന്‍െറ സാമ്പത്തിക പ്രശ്നങ്ങള്‍ പഠിച്ചതെങ്കില്‍ രണ്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലപ്പെടുത്താനും തീരുമാനിച്ചു.
അഡ്വ. വി.ടി. തോമസ്, ഡോ. ശെല്‍വരാജ്, അഡ്വ. ഷൈന്‍, ലോപ്പസ് മാത്യു, പ്രേമരാജന്‍ എന്നിവരായിരിക്കും സബ്കമ്മിറ്റി അംഗങ്ങള്‍. പ്ളാന്‍ ഫണ്ട്, നോണ്‍ പ്ളാന്‍ ഫണ്ട് എന്നിവ വേര്‍തിരിച്ച് ചെലവിടുന്നതില്‍ വ്യക്തതയില്ളെന്നും നടപടിക്രമവും മാനദണ്ഡങ്ങളും ഇക്കാര്യത്തിലില്ളെന്നും ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
എത്ര പണം ബാക്കിയുണ്ടെന്ന് നോക്കിയല്ല വിനിയോഗം. കണ്‍ട്രോളര്‍ ഓഫ് ഫിനാന്‍സ് മടക്കിയ ബില്ലുകള്‍ പോലും പിന്നീട് മാറി നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിച്ചപ്പോള്‍ കണ്ടത്തെിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കമീഷന്‍ പ്രതിക്കൂട്ടിലാകുമെന്ന വിമര്‍ശം അംഗങ്ങള്‍ യോഗത്തിലുയര്‍ത്തി. കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും മരാമത്ത് ജോലികള്‍ നടത്തുന്നതിനും യഥേഷ്ടം പണം ചെലവിടുന്നു. പണം അനുവദിക്കുന്നതിലോ ബില്‍ തീര്‍പ്പാക്കുന്നതിലോ ഫിനാന്‍സ് കണ്‍ട്രോളര്‍ക്ക് ഒരു അധികാരവുമില്ല. ഒരു വ്യവസ്ഥയുമില്ലാതെ കാര്യങ്ങള്‍ ചെയ്തതാണ് പ്രതിസന്ധി ക്ഷണിച്ചുവരുത്തിയതെന്നും യോഗത്തില്‍ വിമര്‍ശം വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ബാക്കി തിരിച്ചടച്ചിരുന്നു. ഇക്കുറി ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടും അറിഞ്ഞതേയില്ല.
അടിയന്തര സ്വഭാവത്തോടെ വേണ്ട ജോലികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവൃത്തികള്‍ നടത്തുന്നത്. വനിതകളുടെ ശുചിമുറിക്ക് 35 ലക്ഷം ചെലവിട്ടെങ്കിലും നിര്‍മാണം നടന്നില്ളെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകള്‍ കണ്‍ട്രോളര്‍ ഓഫ് ഫിനാന്‍സിന്‍െറ അംഗീകാരത്തിനു ശേഷമേ നടപ്പാക്കാവൂയെന്ന് ചിലര്‍ നിര്‍ദേശിച്ചു.  അതിന്‍െറ ആവശ്യമില്ളെന്ന നിലപാട് മറ്റു ചിലര്‍ കൈക്കൊണ്ടു. നേരത്തേ സാമ്പത്തിക പ്രതിസന്ധി പഠിച്ച ലോപ്പസ് മാത്യുവും വിമര്‍ശം ഉന്നയിച്ചു.
സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ രണ്ട് റാങ്ക് ലിസ്റ്റുകള്‍ പരിഗണനയില്‍ നില്‍ക്കെ പുതിയ പരീക്ഷ നടത്തുന്നതിനെതിരെയും യോഗത്തില്‍ വിമര്‍ശമുണ്ടായി. സുപ്രീംകോടതിയില്‍ ഒരു ലിസ്റ്റ് സംബന്ധിച്ച് കേസുണ്ട്. ഇതിനു ശേഷം വന്ന ലിസ്റ്റില്‍നിന്ന് നിയമനം നടത്തിയിട്ടില്ല. നാനൂറോളം ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാമത്തെ പരീക്ഷ തിരക്കിട്ട് നടത്തരുതെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ എസ്.ഐ പരീക്ഷക്ക് ആറരക്കോടി രൂപയാണ് ചെലവായത്. ഇക്കുറി അത് ഏഴരക്കോടിയായി വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പി.എസ്.സി ഇതുമായി മുന്നോട്ടു പോകുന്നത് ശരിയല്ളെന്ന് ഒരു വിഭാഗം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കമീഷന്‍ യോഗത്തില്‍ പരീക്ഷ നടത്തണമോയെന്ന് അടുത്ത കമീഷന്‍ യോഗത്തില്‍ തീരുമാനിക്കാം എന്നാണ് ധാരണയായത്. എന്നാല്‍, യോഗത്തിന്‍െറ മിനുട്സില്‍ പരീക്ഷ നടത്താം എന്നാണ് തീരുമാനമെന്ന് രേഖപ്പെടുത്തിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
28 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കമീഷന്‍ തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം കമീഷന്‍െറ പരിഗണനയില്‍ വന്നെങ്കിലും മാറ്റിവെച്ചു. ഈ മാസം അവസാനം വരെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. വരുന്ന യോഗങ്ങളില്‍ ഇതില്‍ തീരുമാനം കൈക്കൊള്ളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.