ബിജിമോള്‍ എ.ഡി.എമ്മിനെ ആക്രമിച്ചെന്ന കേസ് ക്രൈംബ്രാഞ്ചിനുവിട്ടു

കൊച്ചി: പെരുവന്താനത്ത് വഴി അടച്ചുകെട്ടല്‍ പ്രശ്നത്തില്‍  ബിജിമോള്‍ എം.എല്‍.എയും സംഘവും എ.ഡി.എമ്മിനെ ആക്രമിച്ചെന്ന കേസ് ഹൈകോടതി ക്രൈംബ്രാഞ്ചിനുവിട്ടു. സ്വകാര്യ എസ്റ്റേറ്റിലേക്കുള്ള വഴി ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുകെട്ടി ഗേറ്റ് സ്ഥാപിക്കാന്‍ ചെന്നപ്പോള്‍ എം.എല്‍.എയും ജനക്കൂട്ടവും ചേര്‍ന്ന് മര്‍ദിച്ചെന്ന കേസിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ക്രൈംസ് കേസന്വേഷണം ഏറ്റെടുക്കണമെന്നും ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി റാങ്ക് എങ്കിലുമുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല കൈമാറണമെന്നും സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടു.  
പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുണ്ടക്കയം പെരുവന്താനം 35ാം മൈലില്‍ ടി.ആര്‍ ആന്‍ഡ് ടി കമ്പനി എസ്റ്റേറ്റിലൂടെയുള്ള വഴി അടച്ചുകെട്ടിയത് പൊളിക്കാന്‍ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ വൈകിയപ്പോള്‍ നാട്ടുകാര്‍ തന്നെ ഗേറ്റ് പൊളിച്ചുനീക്കി.  എന്നാല്‍, എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയില്‍ കമീഷന്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഗേറ്റ് പുന$സ്ഥാപിക്കാന്‍ ജൂലൈ മൂന്നിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം എ.ഡി.എം എത്തി. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനിടെ എം.എല്‍.എയും ചിലരും ചേര്‍ന്ന് തന്നെ തള്ളിയതിനാല്‍ പരിക്കേറ്റെന്നാണ് ഹരജിയിലെ ആരോപണം. വീഴ്ചയില്‍ കാലിന്‍െറ കണ്ണക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ സ്ഥലത്ത് തടിച്ചുകൂടിയ 300ഓളം പേര്‍ക്ക് എം.എല്‍.എ ആഹ്വാനം നല്‍കിയതായും ഹരജിയില്‍ ആരോപിക്കുന്നു. കേസ് പരിഗണിക്കവേ എം.എല്‍.എ ഒളിവിലാണെന്ന വിശദീകരണമാണ് പൊലീസ് നല്‍കിയത്. പൊലീസ് ഭാഷ്യം അതേപടി വിഴുങ്ങാനാകില്ളെന്നും ഈ നിലപാട് അംഗീകരിക്കാനാകില്ളെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.