കളിവേണ്ട; മനക്കരുത്തും കൈക്കരുത്തും നേടി 5950 പെണ്‍കൊടികള്‍

കല്‍പറ്റ: നോട്ടംകൊണ്ടോ വാക്കുകൊണ്ടോപോലും തങ്ങളോട് മോശമായി പെരുമാറരുതെന്ന് തന്‍േറടത്തോടെ പ്രഖ്യാപിക്കുകയാണ് ഈ പ്ളസ് ടു വിദ്യാര്‍ഥിനികള്‍. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍റ് കൗണ്‍സലിങ് സെല്ലിന്‍െറ ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായി 41വിദ്യാഭ്യാസ ജില്ലകളിലെ 5950 വിദ്യാര്‍ഥിനികളാണ് തൈക്വാന്‍ഡോ, കരാട്ടേ, കുങ്ഫു എന്നിവയില്‍ പരിശീലനം നേടുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 2050 പെണ്‍കുട്ടികള്‍ കായികാഭ്യാസം നേടിക്കഴിഞ്ഞു. ഈ വര്‍ഷം 3900 പേരും. ഒരു സ്കൂളില്‍നിന്ന് 50 വിദ്യാര്‍ഥിനികളെയാണ് തെരഞ്ഞെടുക്കുന്നത്. 2013ല്‍ കാസര്‍കോട് കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയമായതോടെ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കാനും സ്വരക്ഷക്കുമായാണ് പദ്ധതി രൂപവത്കരിച്ചത്. ഭൂരിഭാഗം സ്കൂളുകളും തൈക്വാന്‍ഡോയാണ് തെരഞ്ഞെടുത്തത്. സ്കൂള്‍ സ്പോര്‍ട്സ് മീറ്റുകളില്‍ മത്സരയിനമായതിനാല്‍ ഗ്രേസ് മാര്‍ക്ക് നേടാന്‍ കഴിയുമെന്നതിനാലാണിത്. 40 ഒഴിവുദിനങ്ങളിലായി 40 ക്ളാസുകളാണ് നല്‍കുന്നത്. യെല്ളോ ബെല്‍റ്റുകള്‍ ഇതിനകം നേടാനാകും. പരിശീലകര്‍ക്കുള്ള പ്രതിഫലം, കുട്ടികള്‍ക്ക് യൂനിഫോം, ഉപകരണങ്ങള്‍, ലഘുഭക്ഷണം എന്നിവക്കുള്ള ചെലവുകളടക്കം 1.26 ലക്ഷം രൂപയാണ് ഒരു സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് നല്‍കുന്നത്.
വയനാട്ടിലെ പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 50 പെണ്‍കുട്ടികളുടെ അഭ്യാസപ്രകടനം വരുന്ന ബുധനാഴ്ച നടക്കുന്നുണ്ട്്. പരിശീലനം നേടിയ കുട്ടികള്‍ക്ക് അതിനനുസരിച്ച മാറ്റങ്ങളുണ്ടെന്നും സ്കൂളുകളിലെ വിവിധ പരിപാടികളില്‍ സുരക്ഷാചുമതലകള്‍ക്കുവരെ ഇവരെയാണ് നിയോഗിക്കുന്നതെന്നും കൗണ്‍സലിങ് സെല്‍ സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. സി.എം. അസീം ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് ഒരു സ്കൂളിനെയാണ് തെരഞ്ഞെടുത്തിരുന്നത്.
ഇത്തവണ രണ്ടു സ്കൂളുകള്‍ക്ക് അവസരംനല്‍കി. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നിവയൊഴികെയുള്ള എല്ലാ വിദ്യാഭ്യാസ ജില്ലകളില്‍നിന്നും ഇപ്രാവശ്യം അപേക്ഷകളുണ്ടായിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളുകള്‍, എയ്ഡഡ് സ്കൂളുകള്‍ എന്നീ മുന്‍ഗണനാ ക്രമത്തിലായിരുന്നു തെരഞ്ഞെടുപ്പ്. അഭ്യാസികളായ വിദ്യാര്‍ഥിനികള്‍ക്കായി സംസ്ഥാനതല പ്രകടനം സംഘടിപ്പിക്കാനും മികച്ചവര്‍ക്ക് അവാര്‍ഡും നല്‍കാനും ഇത്തവണ ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.