ബി.ജെ.പിയുമായി സഹകരിക്കാവുന്ന കീഴ്വഴക്കമില്ലെന്ന് എന്‍.എസ്.എസ്

ചങ്ങനാശേരി: സംഘടനക്ക് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ സമീപനമാണെന്നും ബി.ജെ.പിയുമായി സഹകരിക്കാവുന്ന കീഴ്വഴക്കമില്ലെന്നും എന്‍.എസ്.എസ്. നായര്‍ സമുദായംഗങ്ങളെ അനുഭാവികളാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങിയ എന്‍.എസ്.എസ് മുഖപ്പത്രം ‘സര്‍വീസിന്‍െറ’ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍.എസ്.എസ് നേതൃത്വവുമായി ബി.ജെ.പി ചര്‍ച്ചക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയുണ്ട്. ബി.ജെ.പി നേതൃത്വം അങ്ങനെയൊരു ചര്‍ച്ചക്ക് ആവശ്യപ്പെടുകയോ എന്‍.എസ്.എസ് നേതൃത്വം അതിന് താല്‍പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ബി.ജെ.പിയെന്നല്ല, ഒരു പാര്‍ട്ടിയും അങ്ങനെയൊരു ആവശ്യമുന്നയിച്ചാല്‍ അതുമായി സഹകരിക്കാനുള്ള കീഴ്വഴക്കമല്ല സംഘടനക്കെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ശരിയെ ശരിയായും തെറ്റിനെ തെറ്റായും കണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് എന്‍.എസ്.എസിന്‍െറ കീഴ്വഴക്കം.  സാമൂഹിക നീതിക്കുവേണ്ടി സര്‍ക്കാറുകളോട് ഇണങ്ങിയും പിണങ്ങിയും നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്‍.എസ്.എസ് നേതൃത്വം ബി.ജെ.പിക്കും ഹിന്ദു ഐക്യത്തിനും എതിരാണെന്ന് വരുത്താനുള്ള ആസൂത്രിത നീക്കം ചില കോണുകളില്‍ നടക്കുന്നുണ്ട്. അത് തല്‍പര കക്ഷികളുടേത് മാത്രമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും എന്‍.എസ്.എസിന് ഒരേസമീപനമാണ്. ബി.ജെ.പിയോട് പ്രത്യേകിച്ച് വിരോധത്തിന് കാരണവുമില്ല.
ഹൈന്ദവന്‍െറ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹൈന്ദവ ഐക്യം ആവശ്യമാണ്. അത് മറ്റു മതവിഭാഗങ്ങള്‍ക്ക് ഭീഷണിയാകാന്‍ പാടില്ല. അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാനും പാടില്ല. ഹൈന്ദവരെ മുന്നാക്കമെന്നും പിന്നാക്കമെന്നും  രണ്ടുതട്ടിലാക്കുന്ന വികലമായ സംവരണനയത്തിന് മാറ്റമുണ്ടാകണം. ഇതിന് പരിഹാരം കാണാതെ ഹിന്ദുഐക്യം ഉണ്ടാവില്ല.
നായര്‍ സമുദായത്തില്‍പെട്ടവരെല്ലാം എന്‍.എസ്.എസില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നില്ല. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും പാര്‍ട്ടി അനുഭാവികളുമുണ്ട്. രാഷ്ട്രീയമില്ലാത്തവരാണ് ഏറെയും. രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് മറ്റുസംഘടനകളില്‍നിന്നെല്ലാം എന്‍.എസ്.എസിനെ വ്യത്യസ്തമാക്കുന്നത്. ് നേതൃത്വത്തിലുള്ളവര്‍ക്ക് പാര്‍ലമെന്‍ററി പദവി മോഹങ്ങളൊന്നും തന്നെയില്ല. ആരു രാജ്യം ഭരിച്ചാലും എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണമെന്നാണ് എന്‍.എസ്.എസിന്‍െറ ആവശ്യം. അത് ഏതൊരു സര്‍ക്കാറിന്‍െറയും ധാര്‍മിക ഉത്തരവാദിത്തം മാത്രമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.