ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് എസ്.പിയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: ‘സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നെ അലോസരപ്പെടുത്തുന്നു. ആഗ്രഹിക്കാത്തതാണെങ്കിലും, അതെപ്പോള്‍ വേണമെങ്കിലും വരുമെന്ന് എനിക്കറിയാമായിരുന്നു. വിജയത്തില്‍നിന്ന് മാത്രമല്ല കരുത്തു ലഭിക്കുന്നത്. പോരാട്ടങ്ങളില്‍നിന്നും കരുത്താര്‍ജിക്കാം. കഠിനാധ്വാനം തുടരുകയും കീഴടങ്ങാന്‍ തയാറാകാതിരിക്കുകയും ചെയ്യുമ്പോള്‍ അതാണ് കരുത്ത്. തിരുവനന്തപുരത്തേക്ക് മാറുന്നു. വയനാടിന് വിട... ’ സെപ്റ്റംബര്‍ ഒന്നിന് വയനാട് ജില്ലാ പൊലീസ് മേധാവി അജിതാബീഗം ഫേസ്ബുക് പേജില്‍ കുറിച്ച വാക്കുകളാണിത്. അടിക്കടിയുള്ള സ്ഥലംമാറ്റ ഉത്തരവുകളിലുള്ള അമര്‍ഷം മാത്രമല്ല ഈ വാക്കുകളിലുള്ളത്. രാഷ്ട്രീയനേതൃത്വത്തിന് വഴങ്ങാതെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ യുവ ഐ.പി.എസ് ഓഫിസര്‍മാര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഫേസ്ബുക് പോസ്റ്റ് ചാനലുകളില്‍ വാര്‍ത്ത ആയതോടെ പിന്‍വലിച്ചു. വിവാദങ്ങള്‍ ഒഴിവാക്കണമെന്ന പൊലീസ് ഉന്നതന്‍െറ നിര്‍ദേശപ്രകാരമാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന. അതേസമയം, തന്‍െറ നിലപാടില്‍ മാറ്റമില്ളെന്ന് അവര്‍ അടുത്തവൃത്തങ്ങളോട് വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി ഡി.സി.പി ആയിരുന്ന അജിതാബീഗത്തെ 2015 മാര്‍ച്ച് 16നാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. വയനാട് എസ്.പി പുട്ടവിമലാദിത്യ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലായിരുന്നു നിയമനം.
ഐ.പി.എസുകാരെ രണ്ടു വര്‍ഷത്തിനകം ഒരു തസ്തികയില്‍നിന്ന് മാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വിസസ് ബോര്‍ഡിന്‍െറ അംഗീകാരം വേണമെന്നാണ് ചട്ടം. ഇത്  മറികടന്ന്, മാവോവാദി വേട്ടക്ക് കരുത്തേകാനെന്ന പേരിലായിരുന്നു സ്ഥലം മാറ്റിയത്. ഇതോടൊപ്പം പാലക്കാട് എസ്.പിയായി മഞ്ചുനാഥിനെയും മലപ്പുറം എസ്.പി ആയി ദേബേഷ് കുമാര്‍ ബെഹ്റയെയും മാറ്റി. മാവോവാദി വേട്ടക്ക് കരുത്തുപകരാന്‍ യുവ ഐ.പി.എസുകാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാ പൊലീസ് മേധാവിമാരായി കണ്‍ഫേര്‍ഡ് ഐ.പി.എസുകാരെ നിയമിക്കില്ളെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നീരസമാണുള്ളത്. വയനാട്, പാലക്കാട്, കൊച്ചി സിറ്റി എന്നീ ജില്ലകളില്‍ പൊലീസ് മേധാവിമാരായി നിയമിതരായത് കണ്‍ഫേര്‍ഡ് ഐ.പി.എസുകാരാണ്.
ഇതില്‍ നേരിട്ട് ഐ.പി.എസ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. വയനാട് ഡി.സി.സി പ്രസിഡന്‍റിന്‍െറ ആജ്ഞാനുവര്‍ത്തിയാകാത്തതാണ് അജീതാബീഗത്തെ മാറ്റാന്‍ കാരണം. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണാനുകൂല സംഘടനക്ക് ഒത്താശ ചെയ്യാനും അവര്‍ വിസമ്മതിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.