ആരോപണങ്ങള്‍ വി.എസ് കോടതിയില്‍ തെളിയിക്കട്ടേയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയില്‍ തെളിയിക്കട്ടേയെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. മൂന്ന് മാസത്തിനുള്ളില്‍ തെളിയിച്ചാല്‍ മതി. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ സംഘടനാപ്രവര്‍ത്തനം നിര്‍ത്താന്‍ വി.എസ് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. മൈക്രോ ഫിനാന്‍സും യോഗവും തമ്മിലുള്ള ബന്ധം ജനറല്‍ സെക്രട്ടറി കൊടുത്ത ഒരു കത്ത് മാത്രമാണ്; ബാങ്കുകളില്‍നിന്ന് വിവിധ യൂനിയനുകള്‍ക്ക് വായ്പ അനുവദിക്കാമെന്ന കത്ത്. പിന്നാക്കവികസന കോര്‍പറേഷനില്‍നിന്ന് അനുവദിച്ച 4.97 കോടി വിവിധ യൂനിയനുകള്‍ക്ക് വീതിച്ചതിന്‍െറ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പണം മറിച്ചെന്ന പരാതി അടൂര്‍ യൂനിയനിലെ നേതാക്കള്‍ക്ക് കിട്ടിയതിനെ തുടര്‍ന്ന് നടപടിയെടുത്തിട്ടുണ്ട്. എവിടെയെങ്കിലും മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് തെളിയിച്ചാല്‍ സംഘടനാപ്രവര്‍ത്തനം നിര്‍ത്തും. യോഗത്തിന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കണമെന്ന ആലോചന പത്ത് വര്‍ഷം മുമ്പ് തുടങ്ങിയതാണ്. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്‍െറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതിനാലാണ് തീരുമാനം വൈകിയത്. കാന്തപുരവും കത്തോലിക്ക വിഭാഗവും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ മിണ്ടാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ യോഗം പാര്‍ട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോഴാണ് വിറയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.