കണ്ണൂരിലെ തോല്‍വിക്ക് ഉത്തരവാദി ഞാനല്ല -കെ. സുധാകരന്‍

കണ്ണൂര്‍: വിമത കോണ്‍ഗ്രസ് അംഗം എല്‍.ഡി.എഫിന് വോട്ട് ചെയ്തതു കൊണ്ട് കണ്ണൂര്‍ കോര്‍പറേഷന്‍ നഷ്ടമായതിന്‍െറ ഉത്തരവാദിത്തം തനിക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ പാര്‍ട്ടി ഒരു പദവിയും ഏല്‍പിച്ചിട്ടില്ല. ഇതിനായി കെ.പി.സി.സി ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. കണ്ണൂരില്‍ പാര്‍ട്ടിയിലെ ആരാണ് താന്‍? പിന്നെ എന്തിനാണ് തന്‍െറ മേല്‍ പരാജയം കെട്ടിവെക്കുന്നത്? കണ്ണൂര്‍ ജില്ലയില്‍ അഞ്ച് കെ.പി.സി.സി സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലെ മൂന്ന് സീറ്റ് നഷ്ടപ്പെടുത്തിയത് രാഗേഷാണ്. റിബലിനെ വളര്‍ത്തിയത് ആരാണ്? രാഗേഷിന് പിന്നില്‍ വലിയൊരു നെറ്റ് വര്‍ക്കുണ്ട്. രാഗേഷിനെ ആളാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. രാമകൃഷ്ണനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അദ്ദേഹം രോഷാകുലനായി. പി. രാമകൃഷ്ണനെ പറ്റി എനിക്കൊന്നും കേള്‍ക്കണ്ട. തന്‍െറ വിശ്വാസ്യതക്ക് പോറലേല്‍പിച്ചയാളാണിയാള്‍. രാഷ്ട്രീയത്തില്‍ ഒരു നേതാവിനെ തകര്‍ക്കാന്‍ ഇറങ്ങിയ ആളാണ്. കോണ്‍ഗ്രസില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പാര്‍ട്ടിക്കകത്ത് എന്തും നടക്കും. പാരവെക്കലും തകര്‍ക്കലും കോണ്‍ഗ്രസുളള കാലത്തോളം നടക്കുന്നതാണെന്നും സുധാകരന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എം.എം ഹസന്‍ സംശയം പ്രകടിപ്പിച്ച് പോകരുതായിരുന്നു. അത് പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹം പോകേണ്ടിയിരുന്നത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ സന്ദേഹം ഉണ്ടാക്കി. എന്‍െറ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഒരു മരം ചായുമ്പോഴാണല്ലോ കൂടെയുള്ള മരങ്ങള്‍ക്ക് വളരാന്‍ പറ്റുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.