ബംഗ്ലാദേശ് യുവതിയെ നാട്ടിലയക്കാന്‍ നിര്‍ദേശം

കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ പീഡനത്തിനിരയായ ബംഗ്ളാദേശ് യുവതിയുടെ വിചാരണ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. തനിക്ക് നാട്ടിലേക്കുപോകണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച് ഉടന്‍ ബംഗ്ളാദേശിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോടതിയില്‍ തെളിവായി പൊലീസ് ഹാജരാക്കിയ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാനും ഉത്തരവിട്ടു.

കേസ് നടപടികള്‍ തുടരാന്‍ പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പുമാത്രം കോടതിയിലുണ്ടായാല്‍ മതിയെന്നുപറഞ്ഞ ജഡ്ജി കേസ് ഈമാസം 17ന് വീണ്ടും പരിഗണിക്കും.ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫല്‍ (30), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍ അംബിക എന്ന സാജിത (35), ആറു മുതല്‍ എട്ടുവരെ പ്രതികളായ കാപ്പാട് പീടിയക്കല്‍ റിയാസ് (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ (കുഞ്ഞാമു-45), ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മല്‍ ടി.കെ. മൊയ്തു (45) എന്നിവരെ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞു.

കേസുമായി ബന്ധമില്ലാത്തവരെ മുഴുവന്‍ പുറത്താക്കി രഹസ്യമായായിരുന്നു വിചാരണ. ഹിന്ദിയില്‍ നല്‍കിയ മൊഴി പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിന്ദി അധ്യാപിക പ്രേംനിവാസില്‍ പ്രപിത മലയാളത്തിലേക്ക് മൊഴിമാറ്റുകയായിരുന്നു. നാലും അഞ്ചും പ്രതികളായ കര്‍ണാടക വീരാജ്പേട്ട കന്നടിയാന്‍െറ വീട്ടില്‍ സിദ്ദീഖ് (25), കൊണ്ടോട്ടി കെ.പി ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം(47) എന്നിവരെപ്പറ്റി പ്രത്യേക മൊഴി യുവതി നല്‍കിയിട്ടില്ല.

പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. പ്രതികള്‍ക്കായി അഡ്വ. ഷഹീര്‍ സിങ്, മുഹമ്മദ് ഹാരിഫ്, വി.പി. സുലൈഖ, ഒ. രാജേഷ്, ബിനേഷ് ബാബു, അരുണ്‍ ജോഷി, സന്തോഷ് കെ. മേനോന്‍, പി. നിര്‍മല്‍കുമാര്‍ എന്നിവര്‍ പ്രതികളെ ക്രോസ്വിസ്താരം നടത്തി. മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ യുവതി പീഡനത്തിനിരയായെന്നും അവിടെനിന്ന് രക്ഷപ്പെട്ട് പീഡനവിവരം പൊലീസില്‍ അറിയിച്ചെന്നുമാണ് കേസ്.
ഒമ്പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴി
എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വെച്ച് ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പൊലീസുകാരുമുണ്ടായിരുന്നുവെന്നും പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇടക്കിടെ പൊട്ടിക്കരഞ്ഞ് നാട്ടില്‍ പോവണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു 34 കാരിയായ യുവതി മൊഴി നല്‍കിയത്. വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ വെച്ച് ചുമതലക്കാരിയുടെ നേതൃത്വത്തില്‍ കടുത്ത മാനസിക പീഡനത്തിനിരയാക്കിയെന്നും അതിനാലാണ് അവിടെ ആത്മഹത്യക്ക് ശ്രമിച്ചതെന്നും മൊഴിയിലുണ്ട്. മഹിളാ മന്ദിരത്തിലെ ‘ദീദി’യുടെ നേതൃത്വത്തിലായിരുന്നു പീഡനം.

എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ നഗ്ന ചിത്രം എടുത്ത് തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹികെട്ട് രക്ഷപ്പെട്ട് ഫ്ളാറ്റിന് തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. ഭര്‍ത്താവും മൂന്ന് മക്കളുമുള്ള താന്‍ ബംഗ്ളാദേശ് രാജര്‍ കോട്ട് രാം നഗറില്‍ തയ്യല്‍ പരിശീലകയായി കഴിയവേ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയിലെ മുംബൈ ഹാജി അലി മസ്ജിദ് കാണാന്‍ എത്തിയതാണ്. ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒറ്റക്ക് തീവണ്ടിയില്‍ കൊല്‍ക്കത്തയില്‍ വന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ വന്നപ്പോള്‍ ഒന്നാം പ്രതി നൗഫലിനെ കണ്ടു.

കേരളത്തില്‍ സെയില്‍സില്‍ മികച്ച ജോലി കിട്ടുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതിനാലാണ് കോഴിക്കോട്ടേക്ക് ബസില്‍ പോന്നത്. ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആറാം പ്രതി റിയാസ് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റിലത്തെിച്ചു. അവിടെ പ്രതികളായ അംബികയും ഭര്‍ത്താവ് രണ്ടാംപ്രതി സുഹൈലും തന്നെ താമസിപ്പിച്ച് പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. കൂടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. മുറിക്ക് പുറത്തുവരാന്‍ അനുവദിച്ചിരുന്നില്ല. ആവശ്യക്കാരത്തൊത്തപ്പോള്‍ മുറിയിലടച്ചിടും.

അപ്പോള്‍ കൂടെ കൊണ്ടുവന്ന ഖുര്‍ആന്‍ വായിച്ചിരിക്കാറാണ് പതിവ്. ഒമ്പതാം ദിവസം ഏഴാം പ്രതി എന്‍.സി. അബ്ദുറഹിമാന്‍ എന്തോ മരുന്ന് ചേര്‍ത്ത സെവന്‍ അപ് നല്‍കി പല തവണ പീഡിപ്പിച്ചു. നഗ്നഫോട്ടോയെടുത്ത് മറ്റുള്ളവര്‍ക്ക് അയക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധിക്കുകയായിരുന്നു. തന്നെ ഉപയോഗിച്ച് 12000 രൂപവരെ പ്രതി അംബിക വാങ്ങിയതായി അംബിക തന്നെ പറഞ്ഞതായും യുവതി മൊഴി നല്‍കി. ഒന്നാം പ്രതിയില്‍നിന്ന് വലിയ സംഖ്യ കൊടുത്താണ് തന്നെ വാങ്ങിയതെന്ന് പ്രതി അംബിക പറഞ്ഞതായും ബംഗ്ളാദേശ് യുവതി മൊഴി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.