നിയമോപദേശം തേടിയതിനെതിരെ നിയമസെക്രട്ടറി

തിരുവനന്തപുരം: നിയമമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നിയമോപദേശം തേടിയതിനെതിരെ നിയമ വകുപ്പ് രംഗത്ത്. അഡ്വക്കറ്റ് ജനറലിന്‍െറയോ നിയമവകുപ്പിന്‍െറയോ ശിപാര്‍ശയില്ലാതെയാണ് സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതെന്നാണ് സെക്രട്ടറിയുടെ നിലപാട്. അഭിഭാഷകര്‍ക്ക് പ്രതിഫലം ആവശ്യപ്പെട്ടുള്ള ഫയലില്‍ അദ്ദേഹം തന്‍െറ വിയോജിപ്പ് രേഖപ്പെടുത്തി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്‍, നഗേശ്വര റാവു എന്നിവരില്‍നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത്. സര്‍ക്കാര്‍ അഭിഭാഷകരെ മറികടന്നുള്ള നിയമോപദേശത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ വിമര്‍ശിച്ചിരുന്നു. രണ്ട് അഭിഭാഷകര്‍ക്കുമായി ഏഴരലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്.
പ്രതിഫലം നല്‍കുന്നതിനെ അഡ്വക്കറ്റ് ജനറല്‍ പിന്തുണച്ചു. എന്നാല്‍, നിയമ സെക്രട്ടറി വിയോജിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറലോ നിയമവകുപ്പോ ശിപാര്‍ശ ചെയ്തശേഷമാണ് സ്വകാര്യ അഭിഭാഷകരില്‍നിന്ന് സാധാരണ അഭിപ്രായങ്ങള്‍ തേടാറുള്ളത്. ഈ നടപടിക്രമം പാലിക്കാതെ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അഭിഭാഷകരെ സമീപിച്ചതിലെ അതൃപ്തിയും നിയമവകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയല്‍ പരിശോധിച്ചശേഷം ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. മുമ്പ് സ്വകാര്യ അഭിഭാഷകരുടെ സേവനം സ്വീകരിച്ചപ്പോള്‍ പണം നല്‍കിയിട്ടുണ്ടോ മുന്‍ മാനദണ്ഡം അനുസരിച്ച് നിയമോപദേശത്തിന് പ്രതിഫലം നല്‍കാന്‍ സാധിക്കുമോ എന്നിവയാണ് ആഭ്യന്തരവകുപ്പ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.