തനിക്കെതിരെ എന്ത് തെളിവുണ്ടെന്ന് ജേക്കബ് തോമസ് ചോദ്യത്തിന് മറുചോദ്യവുമായി വിശദീകരണം

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ അച്ചടക്കനടപടിക്കെതിരെ ആഞ്ഞടിച്ച് ഡി.ജി.പി ജേക്കബ് തോമസിന്‍െറ വിശദീകരണക്കുറിപ്പ്. സര്‍ക്കാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുചോദ്യവുമായാണ് അദ്ദേഹം വിശദീകരണം തയാറാക്കിയത്. താന്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന് പറയാന്‍ എന്ത് തെളിവുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ‘അച്ചടക്ക ലംഘനത്തിന് തനിക്ക് നോട്ടീസ് അയച്ചത് എന്തടിസ്ഥാനത്തിലാണ്. താന്‍ എന്ത് തെറ്റാണ് ചെയ്തത്. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണം’ -ചീഫ് സെക്രട്ടറി ജിജി തോംസണ് നല്‍കിയ വിശദീകരണക്കുറിപ്പില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ തെളിവ് കാണിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ളെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ചോദിച്ചുള്ള നോട്ടീസ് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പ്രാഥമിക നടപടി മാത്രമാണ്. വിശദീകരണം ലഭിച്ചശേഷം തൃപ്തികരമല്ളെങ്കില്‍ സര്‍ക്കാര്‍ അന്വേഷണസമിതി രൂപവത്കരിച്ച് തുടര്‍നടപടി കൈക്കൊള്ളും. ആ ഘട്ടത്തില്‍ മാത്രമേ തെളിവ് ഹാജരാക്കേണ്ട കാര്യമുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതോടെ സര്‍ക്കാറും ജേക്കബ് തോമസും തമ്മിലുള്ള പോരിന് മൂര്‍ച്ചയേറി. ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിന് പിന്നില്‍ ഫ്ളാറ്റ് മാഫിയ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ച്  നടത്തിയ പ്രതികരണത്തിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ആദ്യ നോട്ടീസ് നല്‍കിയത്. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതിനുപിന്നാലെയാണ് ബാര്‍ കോഴക്കേസിലെ വിധിയെ ന്യായീകരിച്ച് ജേക്കബ് തോമസ് പരസ്യപ്രതികരണം നടത്തിയത്. ഇതിനും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഭരണഘടനക്ക് മാത്രം വിധേയരായാല്‍ മതിയെന്ന സുപ്രീംകോടതി വിധി ഉദ്ധരിച്ച് മറുപടി നല്‍കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. അതേസമയം, വിശദീകരണം എന്തുതന്നെയായാലും ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി കൈക്കൊള്ളാനാണ് ഉന്നതതല നീക്കം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.