കൊടുങ്ങല്ലൂര്‍: സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപിക റോഡുമുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. കോഴിക്കോട് ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രാമനാട്ടുകര കൗസര്‍ മന്‍സിലില്‍ കൗസറിന്‍െറ ഭാര്യ റസീനയാണ് (42) മരിച്ചത്. തിരുവനന്തപുരത്തായിരുന്നു ക്യാമ്പ്. ദേശീയപാത 17ല്‍ മതിലകം പുന്നക്കബസാറില്‍ വെച്ച് വ്യാഴാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം.
അധ്യാപികമാരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം സഞ്ചരിച്ച മിനി ബസ് ഡ്രൈവര്‍ക്ക് ഉറക്കം വന്നതിനാല്‍ റോഡരികില്‍ ഒതുക്കിയിട്ടിരുന്നു. ഈസമയം ഇവര്‍ പുറത്തിറങ്ങി. പുറപ്പെടാന്‍ നേരം റസീനയും മറ്റ് രണ്ട് അധ്യാപികമാരും വാഹനത്തിനടുത്തേക്ക് റോഡുമുറിച്ച് കടക്കുന്നതിനിടെ ഗുരുവായൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് റസീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റ് രണ്ടുപേര്‍ക്കും പരിക്കില്ല. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുതി തൂണും ബോര്‍ഡുകളും മതിലും ഇടിച്ച് തകര്‍ത്താണ് നിന്നത്.
പരിക്കേറ്റ അധ്യാപികയെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം 1.30ഓടെ നാട്ടിലേക്ക് കൊണ്ടുപോയി. ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുറമെ കോഴിക്കോട് ചാലപ്പുറം ഗണപത് ജി.ജി.എം.ജി.എച്ച്.എസ്, വെനര്‍ണി ഇ.എം.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. 19ന് ക്യാമ്പിലത്തെിയ ഇവര്‍ 23ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.