ദയാബായിയെ അപമാനിച്ച കണ്ടക്ടറെ അറസ്റ്റ് ചെയ്തു


ആലുവ: സാമൂഹിക പ്രവര്‍ത്തക ദയാബായിയെ അപമാനിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പാലക്കാട് കണ്ണമ്പ്ര സ്വദേശി കെ.എന്‍. ഷൈലനെയാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
അസഭ്യം പറഞ്ഞതിന് 294 (ബി) പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഷൈലനോട് ബുധനാഴ്ച ആലുവ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഹാജരായ ഷൈലനെ ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ്.
ശനിയാഴ്ച വൈകുന്നേരം തൃശൂരില്‍നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ദയാബായി സ്റ്റോപ്പത്തെിയോയെന്ന് ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മോശമായി പെരുമാറിയത്. പിന്നീട് ഇറങ്ങേണ്ട സ്റ്റോപ്പിനുമുമ്പ് വഴിയില്‍ ഇറക്കിവിടുകയും ചെയ്തു. ആലുവയില്‍നിന്ന് കുറച്ച് മാറിയാണ് ഗാരേജ് എന്ന പേരില്‍ സ്റ്റോപ്പുള്ളത്. ദയാബായി ആലുവ സ്റ്റാന്‍ഡിനെയാണ് ഗാരേജെന്ന് ഉദ്ദേശിച്ചത്. ഇതുപ്രകാരം ആലുവക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഗാരേജിലാണ് ഇറങ്ങേണ്ടതെന്ന് പറഞ്ഞപ്പോള്‍ അതിന് വീണ്ടും ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ദയാബായി ഇംഗ്ളീഷില്‍ സംസാരിച്ചപ്പോള്‍ മനസ്സിലായില്ളെന്നാണ് കണ്ടക്ടര്‍ പൊലീസിന് മൊഴിനല്‍കിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും നഗരത്തില്‍ മറ്റൊരിടത്ത് ഇറക്കിവിടുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.