അവരുടെ കടം വീട്ടാൻ സ്​നേഹക്കൈകൾ...

കോഴിക്കോട്: ഐശ്വര്യയും അരുന്ധതിയും പെരുവഴിയിലാവരുതേയെന്ന് അവരുടെ കഥകൾ വായിച്ചവരെല്ലാം പ്രാർഥിച്ചിരിക്കണം. പിതാവ് മരിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള ഈ മക്കളുടെ വീട് ജപ്തിഭീഷണി നേരിടുന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചതോടെ കടം വീട്ടാൻ വായനക്കാരുടെ സഹായക്കൈകൾ നീളുകയാണ്. നാലു ലക്ഷം രൂപയാണ് ഇവരുടെ കടം വീട്ടാൻ വേണ്ടത്. 1,35,500 രൂപ ഇതിനകം ലഭിച്ചു. ബാക്കി തുകയും ഉദാരമതികൾ നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുട്ടികളുടെ മാതാവ് മോളിയുടെ അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച അരലക്ഷം രൂപ മാധ്യമം വായനക്കാർ അയച്ചുനൽകി. കോഴിക്കോട്ടെ അലിഭായി തട്ടുകട ഉടമ 10,000 രൂപ നൽകി.

വ്യാഴാഴ്ച ഇവരെക്കുറിച്ച വാർത്ത പ്രസിദ്ധീകരിച്ച ദിവസം 75,500 രൂപയാണ് ലഭിച്ചത്. വിവിധ സംഘടനകളും പ്രവാസി വായനക്കാരുമാണ് വ്യാഴാഴ്ച പണമയച്ചത്. ഐശ്വര്യയുടെയും അരുന്ധതിയുടെയും പിതാവ് മുരളി നാടകപ്രവർത്തകനായിരുന്നു. 2011ൽ ബൈക്കപകടത്തിൽ അദ്ദേഹം മരിച്ചതോടെയാണ് ഇവരുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലായത്. വിവിധ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് വീടുപണി പൂർത്തിയാക്കിയപ്പേഴേക്കും ജപ്തിഭീഷണി വന്നു. കുട്ടികൾക്ക് അമ്മയകപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് അറിയില്ല. 22ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെ ദേവഗിരി ആശാകിരൺ സ്കൂളിലാണ് പഠിപ്പിക്കുന്നത്.

പ്രാദേശിക തലത്തിൽ അറിയപ്പെടുന്ന നാടക കലാകാരനായിരുന്നു അച്ഛൻ മുരളിയെങ്കിലും നാട്ടിലെ കലാകാരന്മാരോ സംഘടനകളോ ഇവരെ തിരിഞ്ഞുനോക്കിയില്ല. അമ്മയും അച്ഛനും വ്യത്യസ്ത ജാതിയിൽപെട്ടവരായതിനാൽ ബന്ധുക്കളുടെ സഹായവും ബുദ്ധിമാന്ദ്യമുള്ള ഈ കുട്ടികൾക്ക് ലഭിക്കുന്നില്ല. കടക്കെണികൂടി വന്നുപെട്ടതോടെ അനിശ്ചിതത്വത്തിെൻറ വഴിയിലായി കുടുംബം. കോഴിക്കോട് മെഡി. കോളജ് എസ്.ബി.ഐ ശാഖയിലാണ് ഇവരെ സഹായിക്കുന്നവർക്ക് പണമയക്കാൻ സൗകര്യമേർപ്പെടുത്തിയത്. C.K. MOLY, SB A/C: 32194599682, IFSC SBIN 0002206.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.