ബാങ്കുകളുടെ കാര്‍ഷികവായ്പ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ കാര്‍ഷികവായ്പ കുറഞ്ഞു. ഇതടക്കം മുന്‍ഗണനാമേഖലകളിലും വായ്പ കുറയുകയാണെന്ന് ബാങ്കേഴ്സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 57656 കോടി രൂപയായിരുന്നു കാര്‍ഷികമേഖലയിലെ ആകെ വായ്പയെങ്കില്‍ സെപ്റ്റംബറില്‍ 55680 കോടിയായി താഴ്ന്നു. മൂന്നുമാസം കൊണ്ടുണ്ടായ കുറവ് 1976 കോടി. സ്വര്‍ണപണയ കാര്‍ഷികവായ്പയും കുറഞ്ഞതായി എസ്.എല്‍.ബി.സി വിലയിരുത്തി.
പട്ടികജാതിക്കാര്‍ക്കുള്ള വായ്പയില്‍ നേരിയവര്‍ധന ഉണ്ടായപ്പോള്‍ പട്ടികവര്‍ഗത്തിന്‍േറത് കുത്തനെ താഴ്ന്നു. കഴിഞ്ഞ മാര്‍ച്ചിലെ 1164 ല്‍ നിന്ന് സെപ്റ്റംബറില്‍ 985 കോടിയായാണ് കുറഞ്ഞത്.  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പയിലും കുറവാണ് ദൃശ്യമായത്.
സംസ്ഥാനത്തെ വായ്പാനിക്ഷേപ അനുപാതം വീണ്ടും കുറഞ്ഞു. 75 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 65.74 ശതമാനമായാണ് കുറഞ്ഞത്. ഏഴ് ജില്ലകളില്‍ വായ്പാലക്ഷ്യം കൈവരിച്ചില്ല. ഇത് പരിഹരിക്കണമെന്ന് എസ്.എല്‍.ബി.സി നിര്‍ദേശിച്ചു. നിക്ഷേപത്തിലെ വര്‍ധന അനുസരിച്ച് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ളെന്നും എസ്.എല്‍.ബി.സി കണക്കുകള്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ ബാങ്കുകളില്‍ 338903 കോടിയാണ് നിക്ഷേപം. ഇതില്‍ 217283 കോടി ആഭ്യന്തരനിക്ഷേപമാണ്. പ്രവാസിനിക്ഷേപം 121619 കോടിയും. പ്രവാസിനിക്ഷേപം  മൂന്നുമാസം കൊണ്ട് 12016 കോടി വര്‍ധിച്ചപ്പോള്‍ ആഭ്യന്തരനിക്ഷേപവര്‍ധന  6996 കോടി മാത്രമാണ്.
മൊത്തത്തില്‍ നിക്ഷേപവളര്‍ച്ചനിരക്കില്‍ കഴിഞ്ഞ മൂന്നുമാസം 1.63 ശതമാനത്തിന്‍െറയും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 2.59 ശതമാനത്തിന്‍െറയും കുറവ് രേഖപ്പെടുത്തി.
മാര്‍ച്ചില്‍ 218706 കോടിയുണ്ടായിരുന്ന വായ്പ  222791 കോടിയായി വര്‍ധിച്ചു. എന്നാല്‍, വളര്‍ച്ചനിരക്ക് 1.87 ശതമാനം മാത്രമാണ്. കാര്‍ഷികവായ്പയിലടക്കം തിരിച്ചടവ് കുറയുന്നതായി ബാങ്കുകള്‍ പരാതിപ്പെടുന്നു. ഗാരന്‍റി സ്കീം ഇതിന് അനിവാര്യമാണെന്ന് ഇവര്‍ നിര്‍ദേശിച്ചു.
വിദ്യാഭ്യാസവായ്പയിലെ കിട്ടാക്കടത്തില്‍ നേരിയ വര്‍ധനയുണ്ടായി. 2014 സെപ്റ്റംബറിലെ 1024 കോടിയില്‍ നിന്ന് 2015 സെപ്റ്റംബറില്‍ 1038 കോടിയായി. എന്നാല്‍, മൊത്തം വായ്പാകുടിശ്ശിക വരുത്തിയവരുടെ എണ്ണത്തില്‍ ഒരുവര്‍ഷം കൊണ്ട് 5253 പേരുടെ കുറവ് വന്നു.
ഇത് 10.62 ശതമാനം വരും. എന്നിട്ടും 12 ശതമാനത്തോളം കിട്ടാക്കടമുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് ബാങ്കുകളുടെ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.