കട്ടപ്പന: ഇരുട്ടിന്‍െറ മറവില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുകിയത്തെിയതോടെ അങ്കലാപ്പോടെ ജനം ഓടി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 പിന്നിട്ടതോടെ സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കുകയായിരുന്നു. കാര്യമായ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാത്രിയോടെ ഷട്ടറുകള്‍ തുറന്നുവിട്ടതോടെ ഭീതിയിലായ തീരദേശവാസികള്‍ വീടുകളില്‍നിന്ന് ഇറങ്ങി മാറി. ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് പെരിയാര്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് കൃത്യമായ വിവരമില്ലാതെ അധികാരികള്‍ വിഷമിച്ചു. ഉദ്യോഗസ്ഥരുടെ വരവിന് കാത്തിരിക്കാതെ വെള്ളം ഒഴുകിയത്തൊന്‍ തുടങ്ങിയതോടെ പലരും കനത്ത മഴയില്‍ വീട്ടുസാധനങ്ങള്‍ ഒന്നും എടുക്കാതെ വീടുവിട്ടു. പെരിയാര്‍ തീരത്ത് വഴിവിളക്കുകള്‍ തെളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒട്ടുമിക്ക പ്രദേശങ്ങളിലും വിളക്കുകള്‍ തെളിഞ്ഞില്ല. ടോര്‍ച്ചിന്‍െറയും മറ്റും സഹായത്താലാണ് പലരും സമീപ വീടുകളിലേക്കും ബന്ധുഭവനങ്ങളിലേക്കും നീങ്ങിയത്. ചപ്പാത്ത് മുതല്‍ ഉപ്പുതറ വരെയുള്ള മേഖലയിലെ തീരദേശവാസികള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. വെള്ളം വരുന്നതറിഞ്ഞ് അത്താഴം പോലും വേണ്ടെന്നുവെച്ച് ഭയന്ന് വീടുവിട്ടവരുമുണ്ട്. ജലപ്രവാഹത്തില്‍ പെരിയാര്‍ തീരത്തെ പച്ചക്കറികളടക്കമുള്ള കൃഷിവിളകള്‍ നശിച്ചു. ഉപ്പുതറയില്‍ റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിനോക്കിയില്ല. രാത്രി 10വരെ ആരെയും മാറ്റി താമസിപ്പിച്ചിട്ടില്ല. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. മാറ്റി താമസിപ്പിക്കുമെന്ന് പറയുന്ന സ്കൂളുകളെക്കുറിച്ച് ഒരു വ്യക്തതയുമില്ല. കലക്ടറുടെ അറിയിപ്പ് ടി.വിയില്‍ കണ്ടതല്ലാതെ പെരിയാര്‍ തീരദേശവാസികള്‍ക്ക് ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ല. ഉപ്പുതറയിലെ ഏര്‍ണിവാണിങ് സിസ്റ്റവും പ്രവര്‍ത്തിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.