ഫാ. ഡോ. ആന്‍റണി കരിയില്‍ മാണ്ഡ്യ മെത്രാന്‍

കൊച്ചി: കര്‍ണാടകയിലെ സീറോ മലബാര്‍ രൂപതയായ മാണ്ഡ്യയുടെ മെത്രാനായി ഫാ. ഡോ. ആന്‍റണി കരിയില്‍ നിയമിതനായി. സി.എം.ഐ സഭാംഗമായ ഇദ്ദേഹം രൂപതയുടെ രണ്ടാമത്തെ മെത്രാനാണ്. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോ മലബാര്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.

ഒൗദ്യോഗിക പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു. 1950 മാര്‍ച്ച് 26ന് ചേര്‍ത്തലക്ക് സമീപം ചാലില്‍ ഇടവകയിലാണ് ഡോ. കരിയിലിന്‍െറ ജനനം. പരേതരായ ടി. ജോസഫിന്‍െറയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനാണ്.  സി.എം.ഐ സന്യാസ സമൂഹാംഗമായി 1977 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു.

സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള നിയുക്തമെത്രാന്‍ സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കളമശ്ശേരി പ്രോവിന്‍സിന്‍െറ പ്രൊവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലിജിയസ് ഇന്ത്യയുടെ ദേശീയ പ്രസിഡന്‍റായും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരു ക്രൈസ്റ്റ് കോളജ് സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരവെയാണ് മാണ്ഡ്യയിലെ ബിഷപ്പായി നിയമനം. മാനന്തവാടി രൂപത വിഭജിച്ച് 2010 ജനുവരി 18നാണ് മാണ്ഡ്യ രൂപത സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.