സി.പി.എം തിരുത്തുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ആദരം

കൊച്ചി: ക്ളിഫ് ഹൗസ് സമരത്തിന്‍െറ തിരിച്ചടി മറന്ന് സി.പി.എം വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ആദരവുമായി രംഗത്ത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ രംഗത്തുവന്ന വീട്ടമ്മക്ക് പാരിതോഷികം പ്രഖ്യാപിച്ച പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് എറണാകുളത്ത് സി.പി.എം നിയന്ത്രണത്തിലുള്ള ജൈവകര്‍ഷകരുടെ സംഘടനയാണ് ആദരം ഒരുക്കുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന കര്‍ഷക മഹാസംഗമവും ജൈവജീവിത സന്ദേശയാത്രയും ഉള്‍പ്പെടുന്ന ചടങ്ങ് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. അവയവദാനത്തിന് മാതൃക കാട്ടിയ കൊച്ചൗസേഫ് ചിറ്റലപ്പിള്ളി, ആരോഗ്യരംഗത്തെ സേവനം മുന്‍നിര്‍ത്തി കാന്‍സര്‍ ചികത്സ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരെയുമാണ് ആദരിക്കുക. സി.പി.എമ്മിന്‍െറ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്‍െറ നേതൃത്വത്തിലാണ് ജില്ലയില്‍ ജൈവകര്‍ഷക സംഘടന പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം ജൈവപച്ചക്കറി പ്രദര്‍ശനവും വില്‍പനയും കലക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും. 2013 ഡിസംബറില്‍ എല്‍.ഡി.എഫ് നടത്തിയ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതികരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ധ്യക്ക് അഞ്ചുലക്ഷം രൂപ ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് അന്ന് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സന്ധ്യക്കും ചിറ്റിലപ്പിള്ളിക്കുമെതിരെ രംഗത്തുവന്ന എല്‍.ഡി.എഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നാടകം കളിക്കുകയാണെന്നും ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.